-->
തിരുവനന്തപുരം: പൊതുമാര്‍ക്കറ്റില്‍ വില ഉയരുന്ന സാഹചര്യം മുന്‍കൂട്ടിയറിഞ്ഞ് ഫലപ്രദമായി അതു തടയാന്‍ സപ്ലൈകോയ്‌ക്ക് കഴിഞ്ഞതായി മന്ത്രി ജി.ആര്‍. അനില്‍. ക്രിസ്‌മസ്-പുതുവത്സര സീസണിലും സപ്ലൈകോ സമാനമായ ഇടപെടല്‍ നടത്തി. ഈ സീസണില്‍ 82 കോടി രൂപയുടെ വിറ്റുവരവുണ്ടായതായും മന്ത്രി വിശദീകരിച്ചു. സീസണില്‍ സബ്‌സിഡി സാധനങ്ങളുടെ വിറ്റുവരവ് 36.06 കോടി രൂപയാണ്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ സംഘടിപ്പിച്ച പ്രത്യേക ക്രിസ്‌മസ് ഫെയറുകളിലെ വില്‍പ്പനയൂം ഇതിലുള്‍പ്പെടുന്നു. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്നു വരെയുള്ള 10 ദിവസത്തെ കണക്കാണിത്. ഡിസംബര്‍ 25 അവധിയായിരുന്നു. സംസ്‌ഥാനത്ത് ഒന്നാംവിള നെല്ലു സംഭരണം മിക്കവാറും പൂര്‍ത്തിയായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 36,311 കര്‍ഷകരില്‍നിന്നായി 91,280 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായ 274.9 കോടി രൂപയില്‍ 154.9 കോടി രൂപ വിതരണം ചെയ്‌തുകഴിഞ്ഞു. ശേഷിച്ച തുകയും ബാങ്കുകള്‍ വഴി പി.ആര്‍.എസ് വായ്‌പയായി വിതരണം ചെയ്‌തുകൊണ്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തിനു നല്‍കേണ്ട തുകകള്‍ തടഞ്ഞുവയ്‌ക്കുകയോ യഥാസമയം നല്‍കാതിക്കുകയോ ചെയ്യുന്നതുവഴി വലിയ പ്രയാസം സൃഷ്‌ടിക്കുന്നുണ്ട്. 2017-18 മുതല്‍ ആകെ 1,344 കോടി രൂപ കേന്ദ്രത്തില്‍നിന്ന് ലഭിക്കാനുണ്ട്. ഇതില്‍ 221.52 കോടി കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എന്‍.ഐ.സിക്കു വന്നിട്ടുള്ള സാങ്കേതികപ്പിഴവിന്റെ പേരിലാണ്. 257.41 കോടി രൂപ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കുടിശികയാണ്. ബാക്കി വരുന്ന തുകയെല്ലാം വിവിധ സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് അന്യായമായി തടഞ്ഞുവച്ചവയാണ്.
ഏറ്റവുമൊടുവില്‍ സമര്‍പ്പിച്ച ക്ലെയിമുകളില്‍ത്തന്നെ 2024-25 വര്‍ഷത്തെ 206.46 കോടി രൂപയും 2025-26 വര്‍ഷത്തെ 284.91 കോടി രൂപയും ലഭിക്കാനുണ്ടെന്നും മന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.