-->
വാഗമൺ: വാഗമൺ തവളപ്പാറ വടക്കേപുരട്ടിൽ പടർന്നുപിടിച്ച കാട്ടുതീ ജനവാസമേഖലയിൽ ഭീതിപരത്തി. ഞായറാഴ്ച ഉച്ചയോടെയാണ് കൃഷിയിടത്തിന് തീപ്പിടിച്ചത്. തുടർന്ന് നാട്ടുകാരുടെ സമയോചിത ഇടപെടലിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മണിക്കൂറുകളോളം ആളിപ്പടർന്ന തീ പ്രദേശവാസികൾ ചേർന്ന് ‘മറുതീ’യിട്ടാണ് നിയന്ത്രണവിധേയമാക്കിയത്.
കാട്ടുതീയെ പ്രതിരോധിക്കാൻ തീ വന്നുകൊണ്ടിരിക്കുന്ന പാതയിലുഉണങ്ങിയ ഇലകളും മരങ്ങളും മുൻകൂട്ടി നിയന്ത്രിതമായി കത്തിച്ചു കളയുന്ന രീതിയാണിത്. അജ്ഞാതർ മനഃപൂർവം കൃഷിയിടത്തിന് തീയിട്ടതാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. കഴിഞ്ഞ വർഷം അർജുനൻമലയിൽ സമാനമായ രീതിയിൽ രാത്രിയിൽ തീവെപ്പ് ഉണ്ടായിരുന്നു. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ഈ മേഖലയിൽ കാട്ടുതീ പടരുന്നത് പതിവായി മാറിയിട്ടും അധികൃതരുടെ ഭാഗത്തിനിന്നുള്ള അനാസ്ഥ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.