-->
സംഗീത ആൽബങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സിനിമാപിന്നണിഗാനരംഗത്തെത്തിയ കലാകാരിയാണ് ചിത്ര അയ്യർ. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയായ ചിത്ര അയ്യര്‍ അഭിനേത്രി കൂടിയാണ്. ചെറുപ്പം മുതലേ അഭിനയത്തോട് താത്പര്യമുണ്ടായിരുന്ന ചിത്ര അയ്യര്‍, ലെനിന്‍ രാജേന്ദ്രന്‍ സംവിധാനംചെയ്ത രാത്രി മഴ എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറിയത്. തുടര്‍ന്ന് മകരമഞ്ഞ്, ഉന്നം, അരികെ, ബി ടെക്, തുടങ്ങി ജനഗണമന വരെയുള്ള ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
പലരും കരിയര്‍ അവസാനിക്കുന്ന മുപ്പത്തിനാലാം വയസില്‍ പിന്നണി ഗാന രംഗത്തേക്ക് കടന്നു വന്ന് ഇഷ്ടമല്ലെടാ, ചുണ്ടത്ത് ചെത്തിപ്പൂ, മാട്ടുപ്പെട്ടി കോവിലിലേ തുടങ്ങി ഒരുകാലത്ത് തരംഗമായി മാറിയ ഗാനങ്ങളിലൂടെ ചെറുപ്പക്കാരുടെ ഹൃദയം കവരാന്‍ ചിത്രയ്ക്ക് കഴിഞ്ഞു. ഗായിക, നർത്തകി, അഭിനേത്രി എന്നീ മേഖലകളിലെല്ലാം തിളങ്ങി നില്‍ക്കുന്ന താരമാണ് ചിത്ര. സംഗീതമായാലും അഭിനയമായാലും ചിത്ര അയ്യർ കൂളാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
ഇപ്പോഴിതാ തന്റെ കുടുംബത്തിലെ അത്യന്തം സങ്കടകരമായ ഒരു കാര്യം പങ്കിടുകയാണ് ചിത്ര അയ്യര്‍. അച്ഛൻ മരിച്ചു ഒരു മാസം പിന്നിടും മുൻപെ സഹോദരിയേയും നഷ്ടമായ സങ്കടമാണ് ഗായിക പങ്കിട്ടിരിക്കുന്നത്. തന്റെ സഹോദരി ശാരദ ഒമാനിലുണ്ടായ ഒരപകടത്തിലാണ് വിട പറഞ്ഞതെന്നും മസ്‌കറ്റിലെ മലനിരകളില്‍ ട്രെക്കിംഗ് നടത്തുന്നതിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടമാണ് ശാരദയുടെ ജീവൻ കവർന്നതെന്നും ചിത്ര കുറിച്ചു.
‘‘എന്റെ സഹോദരി ശാരദ ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ ഒമാനിലെ മസ്‌കറ്റില്‍ ട്രെക്കിംഗിനിടെ ഉണ്ടായ അപ്രതീക്ഷിതമായ അപകടത്തില്‍ അന്തരിച്ചു. ഞങ്ങള്‍ എല്ലാവരും അതീവ ദുഃഖിതരും ഹൃദയം തകർന്ന അവസ്ഥയിലുമാണ്...’’ എന്നാണ് സഹോദരിയുടെ ചിത്രം പങ്കിട്ട് ചിത്ര അയ്യര്‍ കുറിച്ചിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം രണ്ട് മണിയോടെയായിരുന്നു അപകടം. പ്രകൃതിയെയും യാത്രകളെയും സ്നേഹിച്ചിരുന്ന ശാരദ, മസ്‌കറ്റിലെ കുന്നുകളില്‍ ട്രെക്കിംഗ് നടത്തുകയായിരുന്നു. യാത്രയ്ക്കിടെയുണ്ടായ അപ്രതീക്ഷിതമായ വീഴ്ചയോ അപകടമോ ആണ് മരണകാരണമെന്നാണ് വിവരം. ഏറെ ആവേശത്തോടെ പോയ യാത്ര ഒരു കുടുംബത്തിന്റെയാകെ കണ്ണീരായി മാറുമെന്ന് ആരും കരുതിയതല്ല. നിരവധി പേരാണ് ചിത്രയ്ക്ക് ആശ്വാസവും സ്നേഹവും കരുത്തും കമന്റുകളിലൂടെ കുറിക്കുന്നത്.
2025 ഡിസംബർ മാസത്തിലാണ് ചിത്രയുടെ അച്ഛൻ ആർ ഡി അയ്യർ മരിച്ചത്. അച്ഛൻ മരിച്ചു ഒരു മാസം പിന്നിടും മുൻപെ സഹോദരിയേയും നഷ്ടമായിരിക്കുകയാണ് ചിത്രയ്ക്ക്. അപ്രതീക്ഷിതമായി തങ്ങളെ വിട്ടുപോയ പ്രിയപ്പെട്ടവരുടെ ഓർമ്മകളില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ചിത്രയും കുടുംബവും.