-->
തിരുവനന്തപുരം: വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മുന്‍മന്ത്രി ആന്റണിരാജുവിന് തിരിച്ചടി. നിലവില്‍ എംഎല്‍എ ആയ ആന്റണിരാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 1990ലെ കേസില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്.
കേസില്‍ ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്. ഗൂഡാലോന, തെളിവില്‍ കൃത്രിമത്വം കാണിക്കല്‍, വിശ്വാസവഞ്ചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണത്തിലെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ ആറു വകുപ്പുകളില്‍ വരുന്ന കുറ്റങ്ങളാണ് ചുമത്തിയത്. പത്തു മുതല്‍ 14 വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച് രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധിയായുള്ള പദവി റദ്ദായി മാറും. രണ്ടര വര്‍ഷം മന്ത്രിയായിരുന്നയാളാണ് ആന്റണി രാജു. കേസില്‍ ഒന്നാംപ്രതി കോടതി ക്ലര്‍ക്കായിരുന്ന കെ എസ് ജോസിനെയൂം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. വിധി വന്നതോടെ ആന്റണി രാജുവിന്റെ നിയമസഭാംഗത്വം റദ്ദാകാന്‍ സാധ്യതയുണ്ട്്.
ഓസ്ട്രേലിയന്‍ പൗരനെ രക്ഷപ്പെടുത്താന്‍തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായ വിദേശ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിന് വേണ്ടി കോടതിയില്‍ അന്ന് ഹാജരായത് അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവായിരുന്നു. അടിവസ്ത്രത്തില്‍ ലഹരിമരുന്നുമായി പിടിയിലായത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച തൊണ്ടിമുതലായ അടിവസ്ത്രം ചെറുതാക്കി തയ്ച്ച് പ്രതിക്ക് പാകമാകാത്തവിധം ആന്റണി രാജു തിരികെയേല്‍പ്പിച്ചു എന്നാണ് കണ്ടെത്തല്‍.
അന്ന് കേസില്‍ ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ട പ്രതി മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ ആയതോടെ മറ്റൊരു സഹതടവുകാരനോട് അടിവസ്ത്രം ചെറുതാക്കിയത് ഉള്‍പ്പെടെ തെളിവ് നശിപ്പിച്ച വിവരം പങ്കുവെയ്ക്കുകയായിരുന്നു.