-->
ചേര്‍ത്തല: മതപരമായ വിഭജനം സൃഷ്‌ടിച്ചു വര്‍ഗീയ കലാപമുണ്ടാക്കാനുള്ള ശ്രമമാണു മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതിന്റെ ഭാഗമായാണ് ചില മാധ്യമ
ങ്ങളെ കൂട്ടുപിടിച്ച് തന്നെ മുസ്ലിം വിരോധിയായും വര്‍ഗീയവാദിയായും ചിത്രീകരിക്കാനുള്ള ശ്രമമെന്നും ശിവഗിരിയിലും അതിനുള്ള ശ്രമമാണ് നടന്നതെന്നും കണിച്ചുകുളങ്ങരയില്‍ മാധ്യമപ്രവര്‍ത്തകാരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയവും ആശയപരവുമായ പ്രത്യേക ലക്ഷ്യംവച്ചു തീവ്രമായി പെരുമാറിയതിനാലാണു തീവ്രവാദി പ്രയോഗം നടത്തിയതെന്നും-വെള്ളാപ്പള്ളി പറഞ്ഞു.
'യു.ഡി.എഫ്. ഭരണകാലത്താണു മാറാട്ട് ഉള്‍പ്പടെ കലാപങ്ങളുണ്ടായത്. കഴിഞ്ഞ ഒന്‍പതര വര്‍ഷത്തെ പിണറായി ഭരണത്തില്‍ ഒരു കലാപം പോലും ഉണ്ടായിട്ടില്ല. യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ വീണ്ടും കേരളം കലാപഭൂമിയാകുമെന്ന സൂചനയാണ് ലീഗിന്റെ പരിശ്രമത്തില്‍ തെളിയുന്നത്. ശ്രീനാരായണ ദര്‍ശനം ഉയര്‍ത്തിപ്പിടിക്കുന്ന യോഗം എന്തുവില കൊടുത്തും ഈ നീക്കത്തെ പ്രതിരോധിക്കും.എല്‍.ഡി.എഫ്. സര്‍ക്കാരിനെ താഴെയിറക്കാന്‍ മുമ്പ് യോഗത്തെ ഒപ്പംകൂട്ടി പിന്നാക്ക സംവരണ സമുദായ മുന്നണി രൂപീകരിച്ചവര്‍ ഭരണത്തിലെത്തിയപ്പോള്‍ ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളെ പൂര്‍ണമായി അവഗണിച്ചു. വിദ്യാഭ്യാസ സ്‌ഥാപനങ്ങളെല്ലാം ലീഗ് കൈക്കലാക്കി. മലപ്പുറത്തുമാത്രം 48 സ്വാശ്രയ വിദ്യാഭ്യാസ സ്‌ഥാപനങ്ങളാണ് ലീഗ് സ്വന്തമാക്കിയത്. ഈഴവ സമുദായത്തിന് ഒന്നുമാത്രമാണ് ലഭിച്ചത്. ഈ സാമൂഹിക നീതി നിഷേധം തുറന്നുപറഞ്ഞപ്പോഴാണ് എന്നെ വര്‍ഗീയവാദിയാക്കുന്നത്. എത്ര വളഞ്ഞിട്ട് ആക്രമിച്ചാലും സാമൂഹീക നീതിക്കുവേണ്ടി ശബ്‌ദം ഉയര്‍ത്തിക്കൊണ്ടിരിക്കും. രാഷ്‌ട്രീയ താത്‌പര്യത്തോടെ ചില മാധ്യമപ്രവര്‍ത്തകര്‍ തീവ്രവാദ ശൈലിയിലൂടെ ആക്ഷേപിക്കാനും ആക്രമിക്കാനുമാണ് ശ്രമിക്കുന്നത്. അതിനെ ചോദ്യംചെയ്‌താല്‍ വര്‍ഗീയവാദിയായി മുദ്രകുത്തുന്നതു ശരിയായ മാധ്യമ ധര്‍മമല്ല. മുസ്ലിം ജനവിഭാഗത്തോട് അടുപ്പം പുലര്‍ത്തുന്ന എന്നെ മുസ്ലിം വിരോധിയായി ചിത്രീകരിക്കാനുള്ള ശ്രമം വിജയിക്കില്ല. എസ്.എന്‍. ട്രസ്‌റ്റിന്റെ കണക്കുകള്‍ തയാറാക്കുന്നതും കൊല്ലം കോടതിയിലെ കേസുകള്‍ നടത്തുന്നതും മുസ്ലിം വിഭാഗത്തില്‍ ഉള്ളവരാണ്. അവരോടുള്ള സ്‌നേഹബന്ധവും വിശ്വാസ്യതയുമാണ് അതിനുള്ള കാരണം'-വെള്ളാപ്പള്ളി പറഞ്ഞു.