Sunday, March 15, 2026 Last Updated 24 Min 39 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Thursday 01 Jan 2026 11.36 PM

കെട്ടിക്കിടക്കുന്നത് 96,000 കേസുകള്‍; പരിഗണിക്കുന്നതില്‍ മുന്‍ഗണന നിശ്‌ചയിച്ച്‌ സുപ്രീം കോടതി, അംഗപരിമിതര്‍, വയോധികര്‍ എന്നിവര്‍ക്ക് മുന്‍ഗണന

മുന്‍ഗണനാ പട്ടികയിലുള്ളതെങ്കില്‍, ഫയല്‍ ചെയ്യുമ്പോള്‍ തന്നെ ആ കാര്യം പ്രത്യേകം വ്യക്‌തമാക്കാന്‍ ഓപ്‌ഷന്‍ ഉണ്ട്‌. അത്തരം കേസുകള്‍ പെട്ടെന്നു കേള്‍ക്കും. ഇത്തരം കേസുകള്‍ വേഗം പരിഗണിച്ചു തീര്‍പ്പാക്കണം.
uploads/news/2026/01/818615/k7.jpg

കൊച്ചി: സുപ്രീം കോടതിയുടെ എല്ലാ ബെഞ്ചിലെയും പ്രതിദിന കേസ്‌ ലിസ്‌റ്റില്‍ മുന്‍ഗണനാക്രമം നിശ്‌ചയിച്ച്‌ സുപ്രീം കോടതി രജിസ്‌ട്രി. ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്തിന്റെ നിര്‍ദേശപ്രകാരം കേസ്‌ ലിസ്‌റ്റിങ്ങിലെ ഏകീകരണം ലക്ഷ്യമിട്ടാണു നടപടി. അംഗപരിമിതരെയും ആസിഡ്‌ ആക്രമണ ഇരകളെയും സംബന്ധിച്ച കേസുകള്‍, 80 വയസിനു മുകളിലുള്ളവരുടെ കേസുകള്‍, ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവരുടെ കേസുകള്‍, നിയമസഹായം ആവശ്യപ്പെടുന്ന അപേക്ഷകള്‍ എന്നിവയ്‌ക്ക്‌ മുന്‍ഗണന നല്‍കാനാണു നിര്‍ദേശം. പതിനാറ്‌ ഇനം മുന്‍ഗണനാപട്ടികയാണു സുപ്രീം കോടതി മുന്നോട്ടുവച്ചിരിക്കുന്നത്‌.

1. വാദംകേട്ട അഡ്‌മിഷന്‍ കേസുകള്‍, 2. പുതിയ കേസുകള്‍, 3. ജാമ്യഹര്‍ജികള്‍, 4. നോട്ടീസ്‌ നല്‍കിയ ശേഷമുള്ള ഇടക്കാല സ്‌റ്റേ അപേക്ഷകള്‍, 5. പുതുതായി മാറ്റിവച്ച കേസുകള്‍, 6. വ്യക്‌തിപരമായ ഹാജര്‍ കേസുകള്‍/സെറ്റില്‍മെന്റ്‌ കേസുകള്‍. 7. അംഗപരിമിതര്‍, ആസിഡ്‌ ആക്രമണ ഇരകള്‍ എന്നിവരുമായി ബന്ധപ്പെട്ട കേസുകള്‍, 8. 80 വയസിനുമേലുള്ളവരുമായി ബന്ധപ്പെട്ട കേസുകള്‍ 9. ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവര്‍ ഉള്‍പ്പെടുന്ന കേസുകള്‍, 10. നിയമസഹായ കേസുകള്‍, 11. ട്രാന്‍സ്‌ഫര്‍ ഹര്‍ജികള്‍, 12. ഉത്തരവുകള്‍. 13. പൊതുതാല്‍പര്യ ഹര്‍ജികള്‍, 14. ഭാഗികമായി വാദംകേട്ട കേസുകള്‍, 15. നോട്ടീസിനു ശേഷമുള്ള ബാക്കി കാര്യങ്ങള്‍: ക്രിമിനല്‍, സിവില്‍. 16. ഡയറക്ഷന്‍ വിഷയങ്ങള്‍ എന്നീ വിഷയങ്ങളാണു മുന്‍ഗണനാ പട്ടികയിലുള്ളത്‌ നിലവില്‍ 96,000 കേസുകളാണു സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത്‌. സമയബന്ധിതമായി കേസുകള്‍ തീര്‍പ്പാക്കുക ലക്ഷ്യമിട്ടാണു പുതിയ ക്രമീകരണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

മുന്‍ഗണനാ പട്ടികയിലുള്ളതെങ്കില്‍, ഫയല്‍ ചെയ്യുമ്പോള്‍ തന്നെ ആ കാര്യം പ്രത്യേകം വ്യക്‌തമാക്കാന്‍ ഓപ്‌ഷന്‍ ഉണ്ട്‌. അത്തരം കേസുകള്‍ പെട്ടെന്നു കേള്‍ക്കും.
ഇത്തരം കേസുകള്‍ വേഗം പരിഗണിച്ചു തീര്‍പ്പാക്കണം. സീനിയര്‍ അഭിഭാഷകരെ നിയോഗിക്കുമ്പോള്‍ അവര്‍ക്കു വാദിക്കാന്‍ എത്രസമയം വേണമെന്നു കേസ്‌ ലിസറ്റ്‌ ചെയ്‌തു കുറഞ്ഞത്‌ മൂന്നുദിവസം മുമ്പായി രജിസ്‌ട്രിയെ അറിയിക്കണം. ഒപ്പം അവര്‍ വാദിക്കാന്‍ ഉദ്ദേശിക്കുന്ന വാദമുഖങ്ങളുടെ അഞ്ച്‌ പേജില്‍ കൂടാത്ത ലഘുകുറിപ്പും രജിസ്‌ട്രിയുടെ ഔദ്യോഗിക ഇമെയിലിലേക്ക്‌ അയയ്‌ക്കണം. അനുവദിച്ച സമയം കഴിഞ്ഞാല്‍പിന്നെ വാദം നടത്താനാവില്ല. ഇതുവഴി അത്യാവശ്യം പരിഗണിക്കേണ്ട കേസുകള്‍ ജഡ്‌ജിമാര്‍ക്കു വേഗം തിരിച്ചറിയാനും തീര്‍പ്പാക്കാനുമാകും. സ്‌റ്റാന്‍ഡേര്‍ഡ്‌ ഓപ്പറേറ്റിങ്‌ നടപടിക്രമം ഉണ്ടായിരിക്കും, അത്‌ ഉടനടി പ്രാബല്യത്തില്‍ വരും. നിലവില്‍, മുതിര്‍ന്ന അഭിഭാഷകര്‍ ദിവസം മുഴുവനും ഒരു കേസുതന്നെ വാദിച്ചു നീട്ടുകയാണ്‌. അതിനാല്‍, അന്നു പരിഗണിക്കേണ്ടു മറ്റു കേസുകള്‍ മാറ്റിവയ്‌ക്കേണ്ടിവരും. എല്ലാ അഭിഭാഷകരും നിശ്‌ചയിച്ചിട്ടുള്ള സമയപരിധികള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ജെബി പോള്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW