-->
കൊച്ചി: സേവ് ബോക്‌സ് ബിഡ്‌ഡിങ് ആപ്പ് നിക്ഷേപതട്ടിപ്പു കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്‌തമാക്കി ഇ.ഡി. താരത്തിനു കുരുക്കായി മാറിയേക്കാവുന്ന തരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്‌മാന്റെ കമ്പനികളില്‍ നിന്ന് ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണു ഇ.ഡിയുടെ പ്രധാന കണ്ടെത്തല്‍. ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലാണു പണമെത്തിയത്.
ബ്രാന്‍ഡ് അംബാസഡര്‍ക്കുള്ള പ്രതിഫലം എന്ന രീതിയിലാണു പണം കൈപ്പറ്റിയതെന്നാണു ജയസൂര്യ നല്‍കിയ മൊഴി.
നടനെ വീണ്ടും ചോദ്യം ചെയ്യാനും ബാങ്ക് അക്കൗണ്ടുകളില്‍ കൂടുതല്‍ പരിശോധന നടത്താനും ഇ.ഡി. തയാറെടുക്കുകയാണ്. ഏഴിനു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നിര്‍ദേശിച്ച് ജയസൂര്യയ്‌ക്കു വീണ്ടും സമന്‍സ് അയച്ചു. കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണു ജയസൂര്യക്കു ലഭിച്ചതെന്നാണ് ഇ.ഡിയുടെ നിഗമനം. കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടുമെന്നാണു വിവരം. സാത്വികിന്റെ സിനിമാ ബന്ധങ്ങളിലും ഇ.ഡി. കൂടുതല്‍ പരിശോധന നടത്തും.
ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി ജയസൂര്യക്കു കരാര്‍ ഉണ്ടായിരുന്നതായി ഇ.ഡിക്കു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലായിരുന്നു നടനെ ഇ.ഡി. ചോദ്യം ചെയ്‌തത്. 2023 ജനുവരിയില്‍ സേവ് ബോക്‌സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ സ്‌ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീ(സ്വാതി റഹീം)മിനെ അറസ്‌റ്റു ചെയ്‌തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശൂര്‍ ഈസ്‌റ്റ് പോലീസാണു അറസ്‌റ്റുചെയ്‌തത്. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്നു പറഞ്ഞു സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നാണു പരാതി. മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്‌ദാനം ചെയ്‌താണു സ്വാതിഖ് റഹീം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്.
നൂറിലധികം പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും ലാഭവിഹിതമോ മുടക്കിയ പണമോ ലഭിക്കാതെ വന്നതോടെ പരാതികള്‍ ഉയര്‍ന്നു. ഓണ്‍ലൈന്‍ ലേലം നടത്തുന്ന സ്‌ഥാപനമായ സേവ് ബോക്‌സ് ഇതേപേരില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്‌ദാനം. ഈ ലേലത്തില്‍ പങ്കെടുക്കാനായി സേവ് ബോക്‌സ് നല്‍കുന്ന വെര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്തുവാങ്ങണം. ഈ കോയിനുകള്‍ ഉപയോഗിച്ചായിരുന്നു ലേലം.