-->
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ വഴിപാടായും കാണിക്കയായും ഭക്‌തര്‍ സമര്‍പ്പിക്കുന്ന സ്വര്‍ണം, വെള്ളി, വിദേശ കറന്‍സികള്‍ തുടങ്ങിയവയും വന്‍തോതില്‍ അപഹരിക്കപ്പെടുന്നു. മഹാക്ഷേത്രങ്ങളിലടക്കം ഓരോതവണയും കാണിക്ക തുറക്കുമ്പോള്‍ അടിച്ചുമാറ്റുന്നത് ലക്ഷങ്ങള്‍. കൃത്യമായ വിഹിതം ദേവസ്വം ഉന്നതര്‍ക്കു ലഭിക്കുന്നതിനാല്‍ പരാതിയുയര്‍ന്നാലും നടപടിയില്ല.
തിരുവനന്തപുരം ഗ്രൂപ്പില്‍പ്പെട്ട ലക്ഷ്‌മീവരാഹക്ഷേത്രത്തില്‍ കഴിഞ്ഞ ജൂണില്‍ കാണിക്ക എണ്ണിയപ്പോള്‍ ലഭിച്ച തുക മഹസര്‍ പ്രകാരം 6,01,340 രൂപയാണ്. എന്നാല്‍, തുക ബാങ്കില്‍ നിക്ഷേപിച്ചപ്പോള്‍ 3,80,320 രൂപയായി കുറഞ്ഞു. 2,21,020 രൂപയുടെ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടിട്ടും 'ക്ലറിക്കല്‍ മിസ്‌റ്റേക്ക്' എന്ന് നിസാരവത്‌കരിച്ച് ഉത്തരവാദികളായ ഉദ്യോഗസ്‌ഥരെ സംരക്ഷിക്കുകയാണു ബോര്‍ഡ് ചെയ്‌തത്. അസിസ്‌റ്റന്റ് കമ്മിഷണറുടെ സാന്നിധ്യത്തിലാകണം കാണിക്ക തുറക്കേണ്ടതെന്ന വ്യവസ്‌ഥ പാലിക്കപ്പെട്ടില്ല.
ജൂനിയര്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് കാണിക്ക തുറന്നത്. മഹസറില്‍ പലയിടത്തും വെട്ടിത്തിരുത്തലുണ്ടായതിനാല്‍ക്ല റിക്കല്‍ മിസ്‌റ്റേക്കെന്ന വാദം നിലനില്‍ക്കുന്നതല്ല. കാണിക്കപ്പണം കവര്‍ന്നതു സംബന്ധിച്ച് പരാതിയുയര്‍ന്നപ്പോള്‍, ഉത്തരവാദികളായ ജൂനിയര്‍ സൂപ്രണ്ടിനെയും സബ് ഗ്രൂപ്പ് ഓഫീസറെയും 'സ്‌ഥാനക്കയറ്റത്തോടെ' സ്‌ഥലംമാറ്റുകയാണ് ബോര്‍ഡ് ചെയ്‌തത്!
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാന്വല്‍ പ്രകാരം ക്ഷേത്രങ്ങളിലെ കാണിക്കയെണ്ണുമ്പോള്‍ ലഭിക്കുന്ന സ്വര്‍ണം, വെള്ളി, വിദേശ കറന്‍സി എന്നിവയ്‌ക്കു യാതൊരു കണക്കും മഹസറില്‍ ഉണ്ടാകാറില്ല. പാറശാല മുതല്‍ പറവൂര്‍ വരെ 1248 ക്ഷേത്രങ്ങളാണ് ബോര്‍ഡിനു കീഴിലുള്ളത്.
ഒരു ക്ഷേത്രത്തില്‍ ഒരു ഗ്രാം സ്വര്‍ണം വീതം ലഭിച്ചാല്‍പ്പോലും പ്രതിമാസം ഒരു കിലോഗ്രാമിലേറെ വരും. എന്നാല്‍, ഇതൊന്നും കണക്കിലുണ്ടാകാറില്ലെന്നു ക്ഷേത്രങ്ങളിലെ കാണിക്ക മഹസര്‍ പരിശോധിച്ചാല്‍ വ്യക്‌തമാകും. വിജിലന്‍സിന്റെ സാന്നിധ്യത്തില്‍ കാണിക്ക തുറക്കണമെന്ന വ്യവസ്‌ഥയുണ്ടായാല്‍ തട്ടിപ്പ് തടയാനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ജി. അരുണ്‍