-->
2026 പിറന്നതോടെ ന്യൂഇയര്‍ ആശംസകളും പുതുവത്സര പ്രതിജ്ഞകളും പോയവര്‍ഷത്തിലെ നല്ലതും ചീത്ത അനുഭവങ്ങള്‍ നല്‍കിയ പാഠങ്ങളുമടക്കം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് സെലിബ്രിറ്റികള്‍. പലരുടെയും പോസ്റ്റുകളില്‍ പുതുവര്‍ഷ പ്രതിജ്ഞകളാണ് നിറയുന്നത്. വീട്ടിലെ വിശേഷങ്ങളും സന്തോഷ മുഹൂര്‍ത്തങ്ങളുമടക്കം വളരെ രസകരമായി പലരും പങ്കിടുന്നുണ്ട്.
എന്നാലിപ്പോഴിതാ അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് പ്രമുഖ ഗാനരചയിതാവ് ബി.കെ. ഹരിനാരായണന്‍ അമ്മയെക്കുറിച്ചെഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പാണ്. അമ്മയുടെ രസകരമായ പുതുവര്‍ഷ പ്രതിജ്ഞകളെക്കുറിച്ചാണ് ഹരിനാരായണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. അമ്മയോട് വെറുതെ പുതുവര്‍ഷ പ്രതിജ്ഞയെക്കുറിച്ച് ചോദിച്ചതില്‍ നിന്നാണ് കുറിപ്പ് ആരംഭിക്കുന്നത്. അമ്മയുടെ മറുചോദ്യവും എല്ലാ ദിവസവും രാവിലെ ദോശ വേണോ ഇഡ്ഡലി വേണോ, ഉപ്പേരിക്ക് കായ വേണോ കൂര്‍ക്ക വേണോ എന്നൊക്കെയുള്ള പ്രതിജ്ഞകളാണ് എടുക്കുന്നതെന്നുമടക്കമുള്ള അമ്മയുടെ ചിരിപ്പിക്കുന്ന പ്രതികരണവുമാണ് കുറിപ്പിലുള്ളത്. ഏറ്റവുമവസാനം എല്ലാവര്‍ക്കളും പുതുവര്‍ഷ ആശംസകളും കുറിപ്പിനൊപ്പം ഹരിനാരായണന്‍ നല്‍കിയിട്ടുണ്ട്.
‘‘അമ്മയോട് വെറുതെ ചോദിച്ചതാ...
‘അമ്മക്ക് വല്ല ന്യൂ ഇയർ റസലൂഷനും ണ്ടോ?...’പയറ് നനുക്കനെ അരിയുന്നതിനിടയിൽ അമ്മ തലയുയർത്തി.
‘ഈ റസലൂഷൻ ന്ന് വെച്ചാ ന്താ ?...’ ‘അതൊക്ക്യാ പുത്യേ രീതി. ന്യൂ ഇയർ ആയിട്ട് നമ്മള് ഓരോ തീരുമാനം എടുക്കാ...’ പെങ്ങൾ വിശദ്ദീകരിച്ചു
‘അങ്ങനെ നോക്ക്യാ എല്ലാ ദിവസോം രാവിലെ ഓരോ റസലൂഷൻ ണ്ട്. ഇന്ന് ദോശ വേണോ ഇഡ്ലി വേണോ, ഉപ്പേരിക്ക് കായവേണോ, കൂർക്ക വേണോ ന്ന്ള്ള റസലൂഷൻ . അങ്ങനെ നോക്ക്യാ ഇയ്ക്ക് എന്നും ന്യൂയറാ...’ചെറിയ രീതിയിൽ പ്ലിങ്ങോസ്കി ആയി നിക്കുമ്പോ, അമ്മ വീണ്ടാമതും
‘പിന്നൊരു റസലൂഷൻ ണ്ടാർന്നു കൊറെ കൊല്ലം. ഇപ്പൊ നടപടി ആവില്ലാന്ന് വച്ച് ഞാനദ് നിർത്തി...’
‘ന്താ...?’
‘നെന്നെ ഒന്ന് നന്നാക്കി എടുക്കാം ന്ന്ള്ളത്. അതെന്തായാലും നടക്കാൻ പോണില്ല....’
വേണ്ടായിരുന്നു പുല്ല് എന്ന് മനസ്സിൽ പറയുമ്പോൾ അമ്മ ബീജിയെമ്മിട്ട് അടുക്കളയിലേക്ക് നടന്നു.
ഷമ്മി അല്ല മമ്മി ഹീറോയാടാ ഹീറോ
അപ്പോ ഹാപ്പി ന്യൂ ഇയർ...’’ എന്നാണ് ഹരിനാരായണന്‍ കുറിച്ചിരിക്കുന്നത്. ഈ കുറിപ്പ് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി. രസകരമായ കമന്റുകളും കുറിപ്പിന് താഴെ വരുന്നുണ്ട്.
മലയാളികള്‍ക്ക് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരുപിടി മികച്ച ഗാനങ്ങള്‍ ഗാനരചയിതാവായ ബി.കെ. ഹരിനാരായണന്‍ സമ്മാനിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഇക്കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘തുടരും’ സിനിമയിലെ ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചോടു ചേര്‍ത്തതാണ്. ഇക്കഴിഞ്ഞ വര്‍ഷം ഒരു തവണയെങ്കിലും അതു മൂളാത്ത മലയാളികള്‍ ഇല്ലെന്നു തന്നെ പറയാം.