-->
കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കു പരോള്‍ അനുവദിച്ചതില്‍ വിശദമായ അന്വേഷണം വേണമെന്നു ഹൈക്കോടതി. ഇത്തരമൊരു പരിഗണന നല്‍കാന്‍ മാത്രം എന്താണ് പ്രത്യേകതയെന്നു ജസ്‌റ്റിസ് ജോബിന്‍ സെബാസ്‌റ്റ്യന്റെ ബെഞ്ച് വാക്കാല്‍ ചോദിച്ചു. ഭര്‍ത്താവിനു പത്തു ദിവസത്തെ അടിയന്തര പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ടി.പി. വധക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച 12-ാം പ്രതി ജ്യോതിബാബുവിന്റെ ഭാര്യ പി.ജി. സ്‌മിത നല്‍കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു വിമര്‍ശനം. ജ്യോതിബാബുവിന്റെ പിതൃസഹോദരന്റെ മരണാനന്തര കര്‍മങ്ങള്‍ക്കായി അടിയന്തര പരോള്‍ ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന പുരുഷ അംഗം തന്റെ ഭര്‍ത്താവാണെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്നും സ്‌മിത ഹര്‍ജിയില്‍ വാദിച്ചു. എന്നാല്‍, ടി.പി. വധക്കേസിലെ പ്രതിയാണെന്നു ഹര്‍ജിയില്‍ പ്രത്യേകം പരാമര്‍ശിക്കാത്തതിനെ വിമര്‍ശിച്ച കോടതി, മരിച്ചയാള്‍ കുറ്റവാളിയുടെ നേരിട്ടുള്ള ബന്ധുവല്ലെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു.
നിവേദനം പരിഗണിക്കാന്‍ പോലും ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെടാനാവില്ല. അത്തരമൊരു നിര്‍ദേശം കൊടുത്താന്‍ പരോള്‍ അനുവദിക്കാന്‍ മതിയായ സ്വാധീനം നിങ്ങള്‍ക്കുണ്ടെന്നും ഹര്‍ജിക്കാരിയോട് കോടതി പറഞ്ഞു. ടി.പി. വധക്കേസില്‍ ജ്യോതിബാബുവിനെ വിചാരണ കോടതി വെറുതെ വിട്ടെങ്കിലും അപ്പീലില്‍ ഹൈക്കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.