-->
മാവേലിക്കര: എ.ബി.വി.പി ചെങ്ങന്നൂര്‍ നഗര്‍സമിതി പ്രസിഡന്റ് വിശാലിനെ കൊലപ്പെടുത്തിയ കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. കേസിലെ പ്രതികളും ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായിരുന്ന 19 പേരെയാണ് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്‌ജ് പി.പി. പൂജ വെറുതെ വിട്ട് ഉത്തരവായത്.
കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെ വിട്ടത്.
നാസിം, ആഷിഖ്, ഷെഫീഖ്, അന്‍സാര്‍ ഫൈസല്‍, ഷെഫീഖ്, ആസിഫ് മുഹമ്മദ്, നാസിം, സനൂജ്, അല്‍ത്താബ്, ഷെമീര്‍ റാവുത്തര്‍, സഫീര്‍, അഫ്‌സല്‍, അബ്‌ദുള്‍ വഹാബ്, ഫിബിന്‍ ഹബീബ്, ഷാജഹാന്‍ മൗലവി, നവാസ് ഷെരീഫ്, ഷെമീര്‍, സജീവ്, സലിം എന്നിവരെയാണു വെറുതെ വിട്ടത്.
2012 ജൂലൈ 16 നാണ് വിശാല്‍ കൊല്ലപ്പെട്ടത്. ചെങ്ങന്നൂര്‍ ക്രിസ്‌ത്യന്‍ കോളജില്‍ ബിരുദവിദ്യാര്‍ഥികളെ സ്വാഗതം ചെയ്യാനൊരുക്കിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ വിശാലിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിക്കുകയും കുത്തിക്കൊലപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.
എ.ബി.വി.പി പ്രവര്‍ത്തകരായ വിഷ്‌ണു പ്രസാദ്, ശ്രീജിത്ത് എന്നിവര്‍ക്കും വിശാലിനെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റ് ഏഴുപേര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.
ഗുരുതരമായി പരുക്കേറ്റ വിശാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രമധ്യേ പോപ്പുലര്‍ ഫ്രണ്ടുകാരാണു തന്നെ കുത്തിയതെന്ന് വിശാല്‍ സുഹൃത്തിനോടു പറഞ്ഞിരുന്നു. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പ്രതികളെ അറസ്‌റ്റ് ചെയ്യാന്‍ കാലതാമസമുണ്ടായതിനെത്തുടര്‍ന്ന് ൈക്രംബ്രാഞ്ചിനു കൈമാറി. മൂന്ന് ഡിവൈ.എസ്.പിമാര്‍ അന്വേഷിച്ച കേസില്‍ കെ.സി. ബാബുരാജാണ് ചാര്‍ജ് നല്‍കിയത്. 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസിന്റെ വിധി.
വിശാല്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള കോടതിവിധി പ്രതീക്ഷച്ചതല്ലെന്ന് പ്രസിക്യൂഷന്‍ ഭാഗം അഭിഭാഷകര്‍ പറഞ്ഞു. കേസിന്റെ വിധി തൃപ്‌തികരമല്ല. വിധി പഠിച്ചശേഷം അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ഹരീഷ് കാട്ടൂര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ പ്രിയദര്‍ശന്‍ തമ്പി, ഒ.ജി. ബാലചന്ദ്രന്‍, നവീന്‍ എം. ഈശോ, ഷേയ്‌ഖ് റസല്‍, സുനില്‍ എസ്. ലാല്‍, പി.സി. നൗഷാദ്, ബിബിന്‍ ബേബി തുടങ്ങിയവര്‍ ഹാജരായി.