-->
പെരിന്തല്‍മണ്ണ: പ്രണയാഭ്യര്‍ഥന നിരസിച്ചതിനു യുവതിയെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ചാടിപ്പോയി. ഏലംകുളം കുന്നക്കാവിലെ ദൃശ്യ കൊലക്കേസിലെ പ്രതി വിനീഷാണു കടന്നത്. ശൗചാലയത്തിന്റെ ചുമര്‍ തുരന്നായിരുന്നു രക്ഷപ്പെടല്‍. കഴിഞ്ഞദിവസം രാത്രി 11നായിരുന്നു സംഭവം. രണ്ടാംതവണയാണ് പ്രതി കുതിരവട്ടത്തുനിന്ന് രക്ഷപ്പെടുന്നത്.
രണ്ടാഴ്‌ച മുമ്പാണ് വിനീഷിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം രാത്രി ഒന്‍പതുവരെ പ്രതി മുറിയിലുണ്ടായിരുന്നു. ഓരോ മണിക്കൂറിലും ഇവിടെ പതിവ് പരിശോധനയുള്ളതാണ്. 11ന് പരിശോധനക്കായി എത്തിയപ്പോഴാണ് ചാടിപ്പോയതായി കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. സി.സി.ടിവി ദൃശ്യങ്ങളക്കം കേന്ദ്രീകരിച്ച് പോലീസ് തിരച്ചില്‍ തുടരുകയാണ്.
2021ല്‍ ലാണ് പെരിന്തല്‍മണ്ണ ഏലംകുളം കുന്നക്കാവ് സ്വദേശിനിയായ ദൃശ്യ(21) കൊല്ലപ്പെട്ടത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനു വിനീഷ് കുത്തിക്കൊലപ്പെടുത്തിയെന്നാണു കേസ്. ദൃശ്യയുടെ പിതാവിന്റെ വ്യാപാര സ്‌ഥാപനത്തിന് തീയിട്ടശേഷമാണ് വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി പെണ്‍കുട്ടിയെ കുത്തിവീഴ്‌ത്തിയത്.
റിമാന്‍ഡിലായ വിനീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണു പാര്‍പ്പിച്ചിരുന്നത്. മാനസികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് 2022ല്‍ കുതിരവട്ടം മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. അതേ വര്‍ഷം പ്രതി കുതിരവട്ടത്തുനിന്ന് ചാടിപ്പോയെങ്കിലും പിന്നീട് പോലീസിന്റെ പിടിയിലായി. കൊതുകുതിരി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവമുണ്ടായി.