-->
തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന് 17 ഭാഷകള്‍ അറിയാമായിരുന്നിട്ടും 1992 ഡിസംബര്‍ 6 ന് ബാബ്‌റി മസ്ജിദ് തകര്‍ത്തപ്പോള്‍ അദ്ദേഹം ഒരു ഭാഷയിലും അരുതെന്ന് പറഞ്ഞില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപിക്ക് എതിരായ സൈബര്‍ ആക്രമണത്തിലായിരുന്നു നരസിംഹറാവു വിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടു ശിവന്‍കുട്ടി നടത്തിയ വിമര്‍ശനം.
'1992 ഡിസംബര്‍ 6ന് 17 ഭാഷകള്‍ അറിയുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ഒരു ഭാഷയിലും അരുത് എന്ന് പറഞ്ഞില്ല. കാരണം അദ്ദേഹം കോണ്‍ഗ്രസുകാരന്‍ ആയിരുന്നു' എന്നായിരുന്നു വി ശിവന്‍കുട്ടിയുടെ പോസ്റ്റ്. എ എ റഹീമിന് എതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ബുള്‍ഡോസര്‍ രാജിന് ഇരയായവരെ റഹീം സന്ദര്‍ശിച്ചിരുന്നു. പിന്നാലെ കന്നഡ മാധ്യമത്തിന് ഇംഗ്ലീഷില്‍ റഹീം പ്രതികരണം നല്‍കിയിരുന്നു. ഈ പ്രതികരണത്തിലെ ഇംഗ്ലീഷിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് റഹീമിനെതിരെ ട്രോളുകളുണ്ടായത്. സംഭവത്തില്‍ പ്രതികരണവുമായി റഹീം തന്നെ രംഗത്തെത്തിയിരുന്നു.
തനിക്ക് ഭാഷാപരമായ പരിമിതികളുണ്ടെന്നും എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളുവെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ റഹീം പ്രതികരിച്ചത്. ഭരണകൂട ഭീകരതയുടെ നേര്‍കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്ക് ചെന്നത്. ശബ്ദമില്ലാത്ത, എല്ലാം നഷ്ടപ്പെട്ട ആയിരത്തോളം ദുര്‍ബലരായ ഇരകളെയാണ് ഞങ്ങള്‍ക്ക് അവിടെ കാണാനായത്. ആ യാത്രയെ കുറിച്ച് ഇപ്പോഴും തികഞ്ഞ അഭിമാനമേ ഉളളൂ, അവരുടെ ശബ്ദം ഇന്ന് എല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുന്നു. ആരും കാണാതെ അവസാനിക്കുമായിരുന്ന കാഴ്ചകള്‍ ഇന്ന് ലോകം കാണുന്നു. പുനരധിവാസത്തെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ സംസാരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. റഹീം പറഞ്ഞു.