-->
കോഴിക്കോട്: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെയും മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയേയും ബ്ലാക്ക്‌മെയില്‍ ചെയ്‌താണ് പി.വി. അന്‍വര്‍ യു.ഡി.എഫിലെത്തിയതെന്നു തൃണമൂല്‍ കോണ്‍ഗ്രസ് സംസ്‌ഥാനാധ്യക്ഷന്‍ സി.ജി. ഉണ്ണി. പുനര്‍ജനി കേസില്‍ സതീശനെതിരേ രേഖകള്‍ പുറത്തുവിടുമെന്നും ലീഗിലെ പ്രമുഖര്‍ക്കെതിരേ രഹസ്യവിവരങ്ങള്‍ പുറത്തുവിടുമെന്നുമായിരുന്നു ഭീഷണിയെന്ന് ഉണ്ണി ആരോപിച്ചു.
അനധികൃതസ്വത്ത് സമ്പാദനത്തിനും കള്ളപ്പണമിടപാടിനും വിജിലന്‍സ്, ഇ.ഡി. അന്വേഷണം നേരിടുന്ന അന്‍വര്‍ ബി.ജെ.പി. പ്രവേശനത്തിനായി ഡല്‍ഹിയില്‍ ദൂതനെ അയച്ച് ചര്‍ച്ചനടത്തിയിരുന്നു. അത് പരാജയപ്പെട്ടപ്പോഴാണ് ഭീഷണി മുഴക്കി യു.ഡി.എഫില്‍ കയറിക്കൂടിയത്. തൃണമൂല്‍ കോണ്‍ഗ്രസിനെ വഞ്ചിച്ച്, സ്വന്തം നേട്ടത്തിനായി യു.ഡി.എഫ്. അസോസിയേറ്റ് അംഗമായ അന്‍വറിനെ സംസ്‌ഥാന കണ്‍വീനര്‍ സ്‌ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് ദേശീയനേതൃത്വത്തെ സമീപിച്ചതായും ഉണ്ണി പത്രസമ്മേളനത്തില്‍ വ്യക്‌തമാക്കി.
അന്‍വര്‍ എം.എല്‍.എയായിരുന്ന നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ സ്‌ഥാനാര്‍ഥികളെ മത്സരിപ്പിച്ചെങ്കിലും ഒരാളെപ്പോലും ജയിപ്പിക്കാനായില്ല. 10 തദ്ദേശസ്‌ഥാപനങ്ങളില്‍ ഭരണവും 100 സീറ്റും നേടുമെന്നാണ് അന്‍വര്‍ അവകാശപ്പെട്ടത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരേ മത്സരിക്കുകയും രാഹുല്‍ ഗാന്ധിയെ അവഹേളിക്കുകയും ചെയ്‌ത അന്‍വറിനെ ഷാളണിയിച്ച് യു.ഡി.എഫിലേക്ക് സ്വീകരിച്ചത് എന്ത് നിലപാടാണെന്ന് സതീശന്‍ വ്യക്‌തമാക്കണമെന്നും ഉണ്ണി ആവശ്യപ്പെട്ടു.