-->
കൊച്ചി: ദീപ്‌തി മേരി വര്‍ഗീസിന്റെ അധ്വാനം പാര്‍ട്ടി പരിഗണിക്കുമെന്നാണു കരുതിയതെന്ന് മാത്യു കുഴല്‍നാടന്‍.
കോണ്‍ഗ്രസിനകത്ത് ഒരു വനിതാ നേതാവ് കെ.എസ്.യു. കാലം മുതല്‍ മുഴുവന്‍ സമയം രാഷ്‌ട്രീയത്തില്‍ നില്‍ക്കുകയെന്നതു ത്യാഗോജ്‌ജല പ്രവര്‍ത്തനമാണ്. ഒരുപാട് പ്രയാസങ്ങളും വെല്ലുവിളികളും കടന്നാണു സ്‌ത്രീകള്‍ ഈ രംഗത്ത് നില്‍ക്കുന്നത്. താന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നതിനുമുമ്പ് അവിടെ ഉണ്ടായിരുന്ന ആളാണു ദീപ്‌തി മേരി വര്‍ഗീസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു വൈകാരിക അടുപ്പമുള്ള വനിതാ നേതാക്കളിലൊരാളുംകൂടിയാണ് അവര്‍. പാര്‍ട്ടിയുടെ സുപ്രധാന സംഘടനാപദവികള്‍ അലങ്കരിക്കുന്നവര്‍ക്ക് പരിഗണന കൊടുക്കണമെന്ന് കെ.പി.സി.സി. നിര്‍ദേശം നല്‍കിയത് ഇതുപോലെയുള്ളവരെ ചൂണ്ടിക്കാട്ടിയാണ്. പാര്‍ട്ടിക്കകത്ത് മാത്രമല്ല പൊതുസമൂഹത്തിലുള്ളവരും ദീപ്‌തിക്കു പരിഗണന ലഭിക്കുമെന്ന കരുതിയിരുന്നു. അത് ലഭിക്കാതെ വന്നപ്പോള്‍ സ്വാഭാവികമായി ഉണ്ടായ പൊതുനിരാശയാണ് എന്റെ പോസ്‌റ്റ്. അവരോടുള്ള ഐക്യാദാര്‍ഢ്യത്തിന്റെ ഭാഗംകൂടിയാണതെന്നും കുഴല്‍നാടന്‍ പറഞ്ഞു.
എല്ലാകാര്യത്തിലും കീറിക്കെട്ടി ഭൂരിപക്ഷം പരിശോധിക്കുന്ന രീതി പാര്‍ട്ടിക്ക് ഒരു മാനദണ്ഡം ആകുകയാണോ എന്നറിയില്ല. സംഘടനാ രംഗത്ത് കെ.എസ്.യു. കാലം മുതല്‍ കെ.പി.സി.സി. തലംവരെ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കു പാര്‍ട്ടികത്തു പിന്തുണയും എതിര്‍പ്പുകളും ഉണ്ടാകും. അതേസമയം തന്നെ പലസാഹചര്യങ്ങളില്‍നിന്നും പല പദവികളിലേക്കും പാര്‍ട്ടിയുടെ മുന്നണിയിലേക്കു വരുന്നവരുണ്ട്. അവര്‍ക്ക് എതിര്‍പ്പുകള്‍ കുറവായിരിക്കും. തീരുമാനമെടുക്കുന്നതില്‍ പങ്കാളിയാകാത്തത് കൊണ്ടും പാര്‍ട്ടിക്കായി ത്യാഗം സഹിക്കാത്തവരായത് കൊണ്ടുമാണ് അവര്‍ക്ക് എതിര്‍പ്പില്ലാത്തതെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.