-->
തിരുവനന്തപുരം: ടി.പി. വധക്കേസ് പ്രതികളായ തടവുകാരില്‍നിന്നടക്കം പണം വാങ്ങി അനധികൃത സൗകര്യങ്ങള്‍ ഒരുക്കിനല്‍കിയെന്ന ആരോപണത്തെത്തുടര്‍ന്ന് ജയില്‍ ഡി.ഐ.ജിക എം.കെ. വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌തു. വിജിലന്‍സ് ഡറയക്‌ടര്‍ മനോജ് എബ്രഹാമിന്റെ ശിപാര്‍ശയില്‍ തീരുമാനം വൈകിയത് വിവാദമായിരുന്നു. ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ നടപടി.
ടി.പി. കേസ് പ്രതികളായ കൊടി സുനി, അണ്ണാന്‍ സിജിത്ത് എന്നിവര്‍ക്ക് വഴിവിട്ട പരോള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കിയതായാണ് പ്രധാന ആരോപണം. അഴിമതിക്കേസിന് പുറമേ അനധികൃത സ്വത്തുസമ്പാദനത്തിലും ഇദ്ദേഹത്തിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. കൊടി സുനി 1.80 ലക്ഷം രൂപയും അണ്ണാന്‍ സിജിത്ത് 45,000 രൂപയും ഗൂഗിള്‍ പേ വഴി ഡി.ഐ.ജിക്ക് കൈമാറിയതായി അന്വേഷണത്തില്‍ വ്യക്‌തമായിരുന്നു. തടവുകാരുടെ ബന്ധുക്കളില്‍നിന്നാണ് ഇയാള്‍ പ്രധാനമായും പണം സ്വീകരിച്ചിരുന്നത്. അണ്ണന്‍ സിജിത്തിന്റെ ബന്ധുവിന്റെ ഫോണില്‍നിന്നും പണം കൈമാറിയതായും ഡി.ഐ.ജിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കു പണം എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഭാര്യയുടെ അക്കൗണ്ടിലുള്ള 40 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചതാണോ എന്ന കാര്യത്തിലും പരിശോധന നടക്കുന്നുണ്ട്.