-->
അച്ഛന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ തളര്‍ന്നിരിക്കുന്ന ഒരു മകന്റെ മനോനിലയെ ഔപചാരികതകളോടെയും അധികാരത്തിന്റെയും കണ്ണിലൂടെ നോക്കിക്കാണുന്നവര്‍ക്കുളള മറുപടിയുമായി തിയറ്റര്‍ ആര്‍ട്ടിസ്റ്റും അഭിനേത്രിയുമായ ശൈലജ പി. അംബു. നടന്‍ ശ്രീനിവാസന്റെ വിയോഗവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ അച്ഛനരികില്‍ ഇരുന്ന മകന്‍ ധ്യാന്‍ ശ്രീനിവാസന്‍ എഴുന്നേറ്റു നിന്നില്ല എന്ന് ചിലര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രായത്തെ പോലും ബഹുമാനിച്ചില്ലല്ലോ എന്നായിരുന്നു ചില ചോദ്യം.
എന്നാല്‍ അച്ഛന്റെ മൃതദേഹത്തിനു മുന്നില്‍ മുഖ്യമന്ത്രി വന്നപ്പോള്‍ ധ്യാന്‍ എഴുന്നേറ്റ് നിന്നില്ല എന്ന രീതിയിലുളള അനാവശ്യ വിവാദങ്ങളെ മനുഷ്യത്വപരമായ കാഴ്ചപ്പാടിലൂടെ തിരുത്തുകയാണ് ഈ സോഷ്യല്‍ മീഡിയ കുറിപ്പ്. ആ ചടങ്ങിലെ ഹൃദയസ്പര്‍ശിയായ നിമിഷങ്ങളെയും ശ്രീനിവാസന്‍ തന്റെ മക്കളെ വളര്‍ത്തിയ രീതിയെയും കുറിച്ചുളള ശൈലജ പി അംബുവിന്റെ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.
‘മുന്നിൽ മരിച്ചു കിടക്കുന്നത് സ്വന്തം ജീവൻ തന്നെയാകുമ്പോൾ മുഖ്യമന്ത്രിയോ, പ്രധാനമന്ത്രിയോ, അമേരിക്കൻ പ്രസിഡൻ്റ് തന്നെയോ
മുന്നിൽ വന്ന് നിന്നാലും അവരത് അറിഞ്ഞുകൊള്ളണമെന്ന് പോലുമില്ല. ഇത്തരം സന്ദർഭങ്ങളിൽ ജീവിതത്തോട് ചേർന്നു നിന്ന മനുഷ്യരെ
അവർ കെട്ടിപ്പിടിക്കും പൊട്ടിക്കരയും. അതാണ് അവർ സത്യൻ അന്തിക്കാടിനോടൊപ്പം നിൽക്കുമ്പോൾ കണ്ടത്.
പുരുഷത്വത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന ഒരു വെച്ച് കെട്ടലുകളും ഇല്ലാതെ രണ്ട് സെലിബ്രിറ്റി ആണുങ്ങൾ സ്വന്തം അച്ഛനു മുന്നിൽ നിന്ന് പൊട്ടികരയുന്നു. അയ്യേ ആണുങ്ങൾ കരയുമോ ? ആണുങ്ങൾ കരയും. മനുഷ്യർ ഇങ്ങനെയാണ്. ഇങ്ങനെ തന്നെ മനുഷ്യരായിരിക്കാനാണ് ശ്രീനിവാസൻ അവരെ വളർത്തിയത്’ ശൈലജ കുറിച്ചു.