-->
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ അംഗങ്ങളുടെ സത്യപ്രതിജ്‌ഞാ ചടങ്ങുകള്‍ പൂര്‍ത്തിയായതു നാടകീയമായി. തെരഞ്ഞെടുക്കപ്പെട്ട 100 പേരും സത്യപ്രതിജ്‌ഞ ചെയ്‌തു. ബി.ജെ.പിയുടെ 50 അംഗങ്ങളും എല്‍.ഡി.എഫിലെ 29 അംഗങ്ങളും യു.ഡി.എഫിലെ 19 അംഗങ്ങളും 2 സ്വതന്ത്രരുമാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. വിഴിഞ്ഞം ഡിവിഷനില്‍ തെരഞ്ഞെടുപ്പ് നടക്കാനുണ്ട്. സത്യപ്രതിജ്‌ഞയ്‌ക്കു പിന്നാലെ ബി.ജെ.പി. പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ ആര്‍.എസ്.എസിന്റെ ഗണഗീതം പാടിയത് തര്‍ക്കത്തിനിടയാക്കി.
ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപിടിച്ചാണ് യു.ഡി.എഫ്. അംഗം കെ.എസ്. ശബരീനാഥന്‍ സത്യപ്രതിജ്‌ഞചെയ്‌തത്. കുന്നുകുഴിയില്‍നിന്നുള്ള യു.ഡി.എഫ് അംഗം മേരിപുഷ്‌പവും ബി.ജെ.പി. അംഗം ആശാനാഥും സത്യപ്രതിജ്‌ഞയ്‌ക്ക് ശേഷം ശരണം വിളിച്ചു. മേരി പുഷ്‌പത്തിന്റെ ശരണം വിളി അപ്രതീക്ഷിതമായി.
ചെല്ലമംഗലം വാര്‍ഡിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍ അരുണ്‍ വട്ടവിളി സത്യപ്രതിജ്‌ഞ ചെയ്‌ത ശേഷം 'രക്‌തസാക്ഷികള്‍ സിന്ദാബാന്ദ്' മുദ്രാവാക്യം വിളിച്ചു. ബി.ജെ.പി കൗണ്‍സിലറായ കരമന അജിത്ത് സത്യപ്രതിജ്‌ഞ ചൊല്ലിയത് സംസ്‌കൃതത്തിലാണ്. മുമ്പും കൗണ്‍സിലര്‍മാര്‍ സംസ്‌കൃതത്തില്‍ സത്യപ്രതിജ്‌ഞ ചൊല്ലിയിട്ടുണ്ട്. സത്യപ്രതിജ്‌ഞയ്‌ക്ക് ശേഷം വന്ദേമാതരം പറഞ്ഞാണ് മുന്‍ ഡി.ജി.പിയും ശാസ്‌തമംഗലത്തില്‍നിന്നുള്ള ബി.ജെ.പി കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ വേദി വിട്ടത്. പ്രകടനമായാണ് ബി.ജെ.പി അംഗങ്ങള്‍ കോര്‍പ്പറേഷന്‍ ഓഫീസിലെക്കെത്തിയത്.
'പരമപവിത്രം' എന്ന് തുടങ്ങുന്ന ഗണഗഗാനമാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പാടിയത്. ബി.ജെ.പിയുടേത് വര്‍ഗീയ അജന്‍ഡയാണെന്ന് സി.പി.എം ആരോപിച്ചു. പാസില്ലാതെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ അകത്ത് കയറിയതെന്നും സംവിധാനത്തെ അട്ടിമറിക്കാനാണ് ബി.ജെ.പിശ്രമമെന്നും സി.പി.എം. അംഗങ്ങള്‍ ആരോപിച്ചു.