-->
കൊല്ലം: അമ്മയും സുഹൃത്തും ചേർന്ന് പതിമൂന്ന് വയസ്സുകാരനെ ക്രൂരമായി മർദിച്ചു. ആക്രമണത്തിൽ കുട്ടിയുടെ കൈയ്ക്ക് പൊട്ടലേറ്റു. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സുഹൃത്തായ കോട്ടയം വട്ടുകുളം സ്വദേശി വിപിനെ (33) ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ദേഹമാസകലം അടിയേറ്റതിന്റെ പാടുകളുണ്ട്.
മുത്തച്ഛനോടൊപ്പം അമ്മ താമസിക്കുന്ന ഏരൂർ കരിമ്പിൻകോണത്തെ വീട്ടിലെത്തിയതായിരുന്നു കുട്ടി. ഇവിടെ വെച്ച് അമ്മ സൗമ്യയും വിപിനും ചേർന്ന് കുട്ടിയെയും മുത്തച്ഛനെയും ക്രൂരമായി മർദിക്കുകയായിരുന്നു. മുത്തച്ഛനും മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് മർദനമേറ്റ കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏരൂർ പോലീസ് വിപിനെ സംഭവസ്ഥലത്ത് വെച്ച് തന്നെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ മർദിച്ച സംഭവത്തിൽ അമ്മ സൗമ്യക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.