-->
ചെന്നൈ: നടന്‍ ശ്രീനിവാസന്റെ വിയോഗത്തില്‍ അനുശോചിച്ച് തമിഴ്‌സൂപ്പര്‍താരം രജനീകാന്ത്. ശ്രീനിവാസന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതായും പ്രിയ സുഹൃത്തിന്റെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നും സൂപ്പര്‍താരത്തിന്റെ പ്രതികരണം.
അദ്ദേഹം മദ്രാസ് ഫിലിം യൂണിവേഴ്സിറ്റിയില്‍ തന്റെ സഹപാഠിയായിരുന്നെന്നും അതുല്യ നടനായ അദ്ദേഹം നല്ല മനുഷ്യനായിരുന്നുവെന്നും രജിനികാന്ത് പറഞ്ഞു. മദ്രാസിലെ ഫിലിം ചേമ്പറില്‍ രജനീകാന്തും ശ്രീനിവാസനും ഒരേ കോളേജിലാണ് പഠിച്ചത്. ശ്രീനിയുടെ സീനിയറായിരുന്നു രജനീകാന്ത്. നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്.
അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുമിച്ച് പഠിച്ചവരാണ് നടന്മാരായ ശ്രീനിവാസനും രജനീകാന്തും. ശ്രീനിവാസന്‍റെ രചനയിൽ സൂപ്പർ ഹിറ്റായ 'കഥ പറയുമ്പോൾ' സിനിമയുടെ തമിഴ് റിമേക്കായ 'കുസേലനി'ൽ രജനീകാന്ത് പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. മലയാളത്തിൽ മമ്മൂട്ടി ചെയ്ത 'അശോക് കുമാർ' എന്ന സൂപ്പർ സ്റ്റാറിന്‍റെ വേഷമാണ് തമിഴിൽ രജനീകാന്ത് ചെയ്തത്. കഥ പറയുമ്പോൾ കണ്ടപ്പോൾ രജനീകാന്ത് വൈകാരികമായാണ് സംസാരിച്ചതെന്നും ഇത്തരത്തിലൊക്കെ എഴുതാൻ കഴിയുമോയെന്ന് തന്നോട് ചോദിച്ചതായും ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ പറഞ്ഞിരുന്നു
2007ൽ ശ്രീനിവാസൻ തിരക്കഥയെഴുതി അഭിനയിച്ച 'കഥ പറയുമ്പോൾ' വൻ വിജയമായിരുന്നു. സിനിമ കണ്ട പ്രശസ്‌ത തമിഴ് സംവിധായകൻ പി വാസു അത് കാണാൻ രജനികാന്തിനോട് പറഞ്ഞു. 2008ൽ നൽകിയ ഒരു അഭിമുഖത്തിലാണ് സിനിമ കണ്ടശേഷം രജനികാന്ത് തന്നോട് പറഞ്ഞതിനെക്കുറിച്ച് ശ്രീനിവാസൻ തുറന്നുപറഞ്ഞത്.
'ഞാൻ അന്ന് മുംബയിലായിരുന്നു. തീയേറ്ററിൽ എത്തിയപ്പോഴേക്കും സിനിമ അവസാനിക്കാറായി. അധികം വൈകാതെ സിനിമ കണ്ട് പുറത്തേക്കിറങ്ങുന്ന രജനികാന്തിനെ കണ്ടു. അദ്ദേഹത്തിന്റെ കണ്ണുകൾ അപ്പോൾ നിറഞ്ഞിരുന്നു. വികാരാധീനനായ അദ്ദേഹം എന്നെ നോക്കി വരികയും ഏറെനേരം കെട്ടിപ്പിടിക്കുകയും ചെയ്‌തു. നീ എന്നെ കരയിപ്പിച്ച് കളഞ്ഞു എന്നാണ് അദ്ദേഹം പറഞ്ഞത്' - ശ്രീനിവാസൻ അന്ന് പറഞ്ഞു.
അശോക് കുമാർ എന്ന സൂപ്പർ താരത്തെക്കുറിച്ചും ബാലൻ എന്ന ബാർബറെക്കുറിച്ചുമായിരുന്നു സിനിമയുടെ കഥ. ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ ശിവാജി റാവു എന്ന പഴയ സുഹൃത്ത് പിന്നീട് രജനികാന്ത് എന്ന മഹാനടനായി മാറുമെന്ന് അന്ന് കരുതിയിരുന്നില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു. മമ്മൂട്ടി അഭിനയിച്ച അശോക് കുമാർ എന്ന കഥാപാത്രത്തെ തമിഴ്, തെലുങ്ക് പതിപ്പുകളിൽ അവതരിപ്പിച്ചത് രജനികാന്താണ്. പശുപതിയായിരുന്നു തമിഴിൽ ബാലന്റെ വേഷം ചെയ്തത്.