-->
കൊച്ചി: സംസ്‌ഥാനത്തിന്റെ വായ്‌പാ പരിധിയില്‍ 5900 കോടി രൂപയുടെ കുറവ് വരുത്തി ഇന്നലെ രാത്രി കേന്ദ്രസര്‍ക്കാരിന്റെ കത്ത് ലഭിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.
കിഫ്‌ബി, പെന്‍ഷന്‍ കമ്പനി എന്നിവയുടെ പേരില്‍ നേരത്തെ തന്നെ വായ്‌പാ പരിധി വെട്ടിക്കുറച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം മാത്രം വായ്‌പാ ഇനത്തിലും ഗ്രാന്റിലുമായി സംസ്‌ഥാനത്തിന് ഏകദേശം 17,000 കോടി രൂപയുടെ കുറവാണുണ്ടായി. സംസ്‌ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന നടപടിയാണിത്. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണിതെന്നും മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കുറച്ചതു സംസ്‌ഥാനത്തിന് തിരിച്ചടിയാണ്. പദ്ധതിചെലവ് 60:40 അനുപാതത്തിലാക്കുന്നത് സംസ്‌ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തും. 13.72 ലക്ഷം കുടുംബങ്ങളെ ബാധിക്കുന്ന ഗൗരവകരമായ വിഷയമാണിത്. അടുത്ത വര്‍ഷം കേരളത്തിന് 8,000 മുതല്‍ 10,000 കോടി രൂപ വരെ കുറവുണ്ടാകുമെന്ന് ഗുലാത്തി ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
കാറുകളുടെയും മറ്റും നികുതി കുറച്ചത് ഉപഭോഗം കൂട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ വന്‍കിട കമ്പനികള്‍ക്കാണ് ഇതിന്റെ ലാഭം. അമേരിക്കയുടെ പുതിയ താരിഫ് നയങ്ങള്‍ ചെമ്മീന്‍, സുഗന്ധവ്യഞ്‌ജനങ്ങള്‍, പ്ലാന്റേഷന്‍ മേഖലകളെ എന്നിവയെ പ്രതികൂലമായി ബാധിക്കും. പ്രതിസന്ധി മറികടക്കാന്‍ മൂലധന നിക്ഷേപത്തിനായി 0.5% അധിക തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. ക്ഷേമപെന്‍ഷന്‍ ഉള്‍പ്പെടെ മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.