-->
വലിയൊരു ഞെട്ടലോടെയാണ് സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരം വിഷ്ണു പ്രസാദിന്റെ വിയോഗം പ്രേക്ഷകര്‍ കേട്ടറിഞ്ഞത്. നായകനായും വില്ലനായും സഹനടനായും ഒക്കെ അഭിനയിച്ച് ലഭിച്ച കഥാപാത്രങ്ങളെല്ലാം താരം മികച്ചതാക്കിയിട്ടുണ്ട്. സീരിയലുകളിലെ വില്ലൻ വേഷങ്ങളിലൂടെ പ്രശസ്തനായ താരം കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്തരിച്ചത്. കരൾസംബന്ധമായ അസുഖത്തിന് ഒരു വർഷത്തിലധികമായി ചികിത്സയിലായിരുന്ന താരം മകൾ ദാതാവായി കരൾ മാറ്റിവയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് വേര്‍പെട്ടത്.
ഇപ്പോഴിതാ താരത്തിന്റെ മൂത്ത മകളും മോഡലുമായ അഭിരാമി അച്ഛന് ജന്മദിനം ആശംസിച്ച് പങ്കിട്ട വൈകാരികമായ കുറിപ്പാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്.
‘‘ഹാപ്പി 50 അച്ഛാ...
അച്ഛന്റെ ഈ ജന്മദിനത്തിന് എനിക്ക് ഒരുപാട് പദ്ധതികളുണ്ടായിരുന്നു. താങ്കള്‍ അർഹിക്കുന്ന രീതിയിൽ, നമ്മള്‍ ഒരുമിച്ച് ആഘോഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അച്ഛന്‍ അവശേഷിപ്പിച്ച ശൂന്യത അസഹനീയമാണ്, പക്ഷേ ഇന്ന് ഞാൻ കരയില്ലെന്ന് സ്വയം സത്യം ചെയ്തിട്ടുണ്ട്.... ഇന്ന് അച്ഛന്റെ ദിവസമാണ്, അത് ആഘോഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
നിങ്ങൾ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഓരോ ദിവസവും കഠിനമായിരുന്നു, നിങ്ങൾ ഇല്ലാതെ എങ്ങനെ മുന്നോട്ട് പോകാമെന്ന് ഞാൻ ഇപ്പോഴും കണ്ടെത്താൻ ശ്രമിക്കുകയാണ്. പക്ഷേ ഉള്ളിലെവിടെയോ, നിങ്ങൾ എല്ലായ്പ്പോഴും ചെയ്തതുപോലെ, എന്നെ നിരീക്ഷിക്കുകയും ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം.
എന്റെ ലോകത്തിന് ജന്മദിനാശംസകൾ...ഐ ലവ് യൂ അച്ഛാ...നമ്മൾ വീണ്ടും കണ്ടുമുട്ടുന്നത് വരെ...എപ്പോഴും ഇഷ്ടം...’’ എന്നാണ് അഭിരാമി വിഷ്ണു കുറിച്ചിരിക്കുന്നത്. അച്ഛനൊപ്പമുള്ള ത്രോ ബാക്ക് ചിത്രവും അഭിരാമി പങ്കുവച്ചിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും അനിയത്തിക്കുമൊപ്പമുള്ള മനോഹരനിമിഷങ്ങളും പങ്കുവച്ചാണ് അഭിരാമിയുടെ കുറിപ്പ്. നിരവധി ആരാധകരാണ് കുറിപ്പിന് താഴെ സ്നേഹവും നൊമ്പരവുമൊക്കെ ഇമോജിയിലൂടെ പങ്കുവച്ചിരിക്കുന്നത്.
സൂംബ ഇൻസ്ട്രക്ടറും, ഫിറ്റ്നസ് ട്രെയിനറും, ഫാഷൻ ഡിസൈനറും, ക്ലാസിക്കൽ ഡാൻസറും ഒക്കെയാണ് വിഷ്ണുവിന്റെ ഭാര്യ കവിത വിഷ്ണു. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെണ്‍മക്കളാണ് ഇവര്‍ക്കുള്ളത്. മൂത്ത മകൾ അഭിരാമി വിദേശത്തും നാട്ടിലുമായി ഒരുപാട് പരസ്യങ്ങൾക്ക് മോഡലായിട്ടുണ്ട്. ചേച്ചിയുടെ പാത പിന്തുടരുകയാണ് അനിയത്തി അനനികയും. നിരവധി ഷോർട്ട് ഫിലിമുകളിലും വിഷ്ണുവിന്റെ മൂത്തമകൾ അഭിരാമി അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ അഭിരാമി തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് വിഷ്ണുപ്രസാദ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് സീരിയലുകളിലും വിഷ്ണുപ്രസാദ് സജീവമായി. തൊട്ടത് പൊന്നാക്കിയ നടൻ എന്നതാണ് വിഷ്ണുവിന് ഒറ്റവാക്കില്‍ കൊടുക്കാവുന്ന വിശേഷണം.
സിനിമയിലും സീരിയലുകളിലും എല്ലാം തനിക്ക് ശോഭിക്കാനാകും എന്ന് തെളിയിച്ച വിഷ്ണു അവസാനകാലം വരെ സീരിയൽ രംഗത്ത് സജീവമായിരുന്നു. തനിക്ക് ലഭിച്ച എല്ലാ കഥാപാത്രങ്ങളും മികച്ച രീതിയിൽ അഭിനയിച്ചു ഫലിപ്പിച്ച വിഷ്ണുപ്രസാദിന്റെ പഴയകാലത്തെ ഓരോ കഥാപാത്രങ്ങളും ഇപ്പോഴും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. ഒരു താരമെന്ന നിലയില്‍ വിഷ്ണുവിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം കൂടിയാണത്. തന്റെ അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും തന്റേടത്തോടെ പറയാൻ ധൈര്യമുള്ള ഒരു നടൻ കൂടിയായിരുന്നു വിഷ്ണുപ്രസാദ്.
ആരോഗ്യ അവസ്ഥ തീർത്തും മോശമായ സാഹചര്യത്തിൽ താരത്തിന് കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രീയ ആയിരുന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നത്. ഇതിനായുള്ള ഒരുക്കത്തിൽ ആയിരുന്നു കുടുംബവും സുഹൃത്തുക്കളും. 42 വയസ്സ് ആയിരുന്നു താരത്തിന്. കരൾ നൽകാൻ മകൾ തയ്യാറായിരുന്നു എങ്കിലും ചികിത്സയ്ക്കായി ഏകദേശം മുപ്പത് ലക്ഷത്തോളം രൂപ ആവശ്യമായിരുന്നു. അസോസിയേഷൻ ഓഫ് ടെലിവിഷൻ മീഡിയ ആർട്ടിസ്റ്റസ് (എടിഎംഎ) ചാരിറ്റി ഫണ്ടിങ്ങിലൂടെ തുക സംഘടിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് താരത്തിന് അസുഖം മൂർച്ഛിച്ച് മരിച്ചത്.