-->
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തിനൊപ്പം ദക്ഷിണകേരളത്തിലും മികച്ച പ്രകടനം കാഴ്‌ചവച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. പറയത്തക്ക പ്രശ്‌നങ്ങളില്ലാതെ സ്‌ഥാനാര്‍ഥിനിര്‍ണയം പൂര്‍ത്തീകരിച്ച് എണ്ണയിട്ട യന്ത്രംപോലെ പാര്‍ട്ടിസംവിധാനം പ്രവര്‍ത്തിച്ചാണ് ലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്‌ഥാനത്താകെ 2844 തദ്ദേശ വാര്‍ഡുകളില്‍ ലിഗിനു വിജയിക്കാനായി. 2021 ല്‍ ജയിച്ച 2131 സീറ്റുകളേക്കാള്‍ 713 സീറ്റുകള്‍ കൂടുതലാണിത്. ഇതോടെ കോണ്‍ഗ്രസിനും സി.പി.എമ്മിനും പിറകില്‍ മൂന്നാമത്തെ വലിയ കക്ഷിയായി ലീഗ് മാറി.
പരമ്പരാഗത ശക്‌തികേന്ദ്രമായ മലബാറിനു പുറമേ കൊച്ചി-തിരുവിതാംകൂര്‍ മേഖലയിലും നല്ല മുന്നേറ്റം നടത്താന്‍ മുസ്ലിം ലീഗിനു കഴിഞ്ഞു. ലീഗ് മലബാര്‍ പാര്‍ട്ടിയാണെന്ന ആരോപണമാണ് ഇതിലൂടെ തിരുത്തിയത്. എല്ലാ ജില്ലകളിലും ഇത്തവണ മുസ്ലിം ലീഗിന് സീറ്റുകള്‍ വര്‍ധിച്ചു. മലബാറിനപ്പുറം മികച്ച വിജയം നേടിയത് എറണാകുളത്താണ്. തിരുവനന്തപുരം ജില്ലയില്‍ ലീഗിന് നേരത്തെ ഏഴു സീറ്റുകളാണുണ്ടായിരുന്നത്. ഇത്തവണ അത് 14 ആയി. കൊല്ലത്ത് 19 ഇടങ്ങളിലാണു ലീഗ് സ്‌ഥാനാര്‍ഥികള്‍ ജയിച്ചത്. കോര്‍പറേഷനില്‍ രണ്ട് മുസ്ലിം ലീഗ് അംഗങ്ങളുണ്ട്. കോട്ടയം ജില്ലയില്‍ അംഗങ്ങളുടെ എണ്ണം 21 ആയി. പത്തനംതിട്ടയില്‍ പൂജ്യത്തില്‍നിന്ന് ഏഴായി ഉയര്‍ന്നു. ആലപ്പുഴയില്‍ 16 വാര്‍ഡുകളില്‍ ജയിച്ചു. ഇടുക്കിയില്‍ 35 സീറ്റായി വര്‍ധിച്ചു. എറണാകുളത്ത് 88 സീറ്റുകളിലാണ് ലീഗ് പ്രതിനിധികള്‍ ജയിച്ചത്. മത്സരിക്കാന്‍ അവസരം ലഭിച്ച സീറ്റുകളിലെല്ലാം വലിയ പോരാട്ടം കാഴ്‌ചവയ്‌ക്കുകയും മികച്ച ശരാശരിയോടെ വിജയിക്കുകയും ചെയ്‌തു.