Sunday, March 15, 2026 Last Updated 23 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 11.39 PM

വയനാട്‌ തുരങ്ക പാത നിര്‍മാണം തടയണമെന്ന ഹര്‍ജി തള്ളി

uploads/news/2025/12/816379/k1.jpg

കൊച്ചി: വയനാട്‌ തുരങ്ക പാത നിര്‍മാണം തടയണമെന്നാവശ്യപ്പെട്ടു വയനാട്‌ പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തുരങ്ക പാത നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ ഒരു വീഴ്‌ചയുമില്ലെന്ന്‌ ഹൈക്കോടതി വ്യക്‌തമാക്കി. എല്ലാ അനുമതികളും പൂര്‍ത്തിയാക്കിയാണ്‌ നിര്‍മാണം തുടങ്ങിയത്‌. പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ പൊതുതാത്‌പര്യ ഹര്‍ജി നല്‍കിയത്‌.
താമരശേരി ചുരത്തിനു ബദലായി കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പാത സംബന്ധിച്ച ചര്‍ച്ചകള്‍ക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്‌. കോഴിക്കോട്‌ ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിനെയും വയനാട്‌ ജില്ലയിലെ മേപ്പാടി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ബദല്‍ പാതയ്‌ക്കായി സാധ്യതാ പഠനം നടത്തുമെന്ന്‌ ആദ്യം പ്രഖ്യാപിച്ചത്‌ 2006ല്‍ മത്തായി ചാക്കോ തിരുവമ്പാടിയില്‍ സ്‌ഥാനാര്‍ഥി ആയപ്പോഴാണ്‌. മത്തായി ചാക്കോയുടെ മരണത്തിന്‌ പിന്നാലെ എം.എല്‍.എയായ ജോര്‍ജ്‌ എം. തോമസ്‌ പാത യാഥാര്‍ഥ്യമാക്കാനുളള ശ്രമങ്ങള്‍ക്ക്‌ തുടക്കമിട്ടു. എന്നാല്‍ ചെങ്കുത്തായ കയറ്റവും കൂറ്റന്‍ പാറകളുമുള്ള മേഖലയില്‍ എങ്ങനെ റോഡ്‌ നിര്‍മിക്കുമെന്നത്‌ വെല്ലുവിളിയായി. തുടര്‍ന്നാണ്‌ തുരങ്ക പാത സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങുന്നത്‌.
യു.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തുരങ്കപാത പദ്ധതിയുടെ സര്‍വേ നടത്താന്‍ രണ്ടു കോടി രൂപ നീക്കിവച്ചു. പിന്നീട്‌ പദ്ധതി മുന്നോട്ട്‌ പോയില്ല. 2016 ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേഗം കൈവന്നു. വിശദ സര്‍വേയ്‌ക്കായി വീണ്ടും 10 കോടി രൂപ അനുവദിച്ചു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ തന്നെ പ്ര?ജക്‌ട്‌ ലോഞ്ചിങ്ങും നടത്തി. എന്നാല്‍ നിര്‍മാണോദ്‌ഘാടനം എന്ന പേരിലായിരുന്നു മുഖ്യമന്ത്രിയുടെ പേജില്‍ ഉള്‍പ്പെടെ ആ ചടങ്ങ്‌ വിശേഷിക്കപ്പെട്ടത്‌.പരിസ്‌ഥിതി അനുമതിയുടെ കാര്യത്തില്‍ പിന്നെയും നടപടികള്‍ നീണ്ടു. പാത കടന്നുപോകുന്ന പ്രദേശത്തിന്റെ ജൈവ വൈവിധ്യവും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശമെന്ന കാര്യവും പരിസ്‌ഥിതി പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചുന്നയിച്ചു. മറിപ്പുഴയ്‌ക്ക്‌ സമീപം വനപ്രദേശത്ത്‌ 2022ല്‍ ഉരുള്‍പൊട്ടി. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ സൃഷ്‌ടിച്ച നടുക്കം കൂടിയായതോടെ പദ്ധതിക്ക്‌ അനുമതി നല്‍കരുതെന്ന ആവശ്യത്തിനും ശക്‌തിയേറി. തുടര്‍ന്ന്‌ സംസ്‌ഥാന പരിസ്‌ഥിതി ആഘാത സമിതി പൊതുമരാമത്ത്‌ വകുപ്പില്‍ നിന്ന്‌ ഈ പ്രതിസന്ധികള്‍ മറികടക്കാനുളള വിവിധ മാര്‍ഗങ്ങള്‍ തേടി. ഒടുവില്‍ കര്‍ശന ഉപാധികളോടെ സംസ്‌ഥാന പരിസ്‌ഥിതി ആഘാത സമിതി അനുമതി നല്‍കിയെങ്കിലും പന്ത്‌ വൈകാതെ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ കോര്‍ട്ടിലെത്തി. പദ്ധതിയുടെ ചുമതലയുളള പൊതുമരാമത്ത്‌ വകുപ്പും നിര്‍വഹണ ഏജന്‍സിയായ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനും നല്‍കിയ ഉറപ്പുകള്‍ കണക്കിലെടുത്തും പ്രദേശത്തിന്റെ ഭൂപ്രകൃതിക്കോ ജൈവ വൈവിധ്യത്തിനോ നാശം വരുത്തരുതെന്ന ഉപാധികള്‍ മുന്നോട്ടുവച്ചുമാണ്‌ വനം പരിസ്‌ഥിതി മന്ത്രാലയത്തിന്റെ പരിസ്‌ഥിതി ആഘാത സമിതി പദ്ധതിക്ക്‌ അന്തിമ അനുമതി നല്‍കിയത്‌. ഒടുവില്‍ 2025 ഓഗസ്‌റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുരങ്കര പാതയുടെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിച്ചു.

Ads by Google
Tuesday 16 Dec 2025 11.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW