-->
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിലെ പ്രദര്‍ശനത്തിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം അനുമതി നല്‍കാതിരുന്ന 19 സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍. മുന്‍നിശ്‌ചയിച്ച പ്രകാരം മുഴുവന്‍ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി സംസ്‌ഥാന ചലച്ചിത്ര അക്കാദമിക്കു നിര്‍ദേശം നല്‍കി. സിനിമകളുടെ പ്രദര്‍ശനത്തിന് വാര്‍ത്താ വിതരണ മന്ത്രാലയം അനുമതി നല്‍കാതിരുന്നത് രാഷ്‌ട്രീയ വിവാദമായിരുന്നു.
ഇതോടെ ഇത്തരം സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ കേന്ദ്ര എടുക്കുന്ന നിലപാട് നിര്‍ണായകമാകും. അതിനിടെ സംസ്‌ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ റസൂല്‍ പൂക്കുട്ടിയുടെ അഭാവവും ചര്‍ച്ചയായിട്ടുണ്ട്. നേരത്തെ തന്നെ ഉണ്ടാകില്ലെന്ന് സര്‍ക്കാരിനെ റസൂല്‍ പൂക്കുട്ടി അറിയിച്ചിരുന്നു.
കഴിഞ്ഞ 12ന് ആരംഭിച്ച ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള വിദേശചിത്രങ്ങള്‍ക്ക് സെന്‍സര്‍ ഒഴിവാക്കല്‍ ആവശ്യപ്പെട്ട് ഡിസംബര്‍ മൂന്നിനാണ് കേന്ദ്രത്തിന് ഐ.എഫ്.എഫ്.കെ. അധികൃതര്‍ അപേക്ഷ സമര്‍പ്പിച്ചത്. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നു കാട്ടി 187 സിനിമകള്‍ക്കും അനുമതി നിഷേധിച്ച് വാര്‍ത്താ വിതരണ മന്ത്രാലയം 11ന് മറുപടി നല്‍കി. തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി വാര്‍ത്താവിതരണമന്ത്രാലയ സെക്രട്ടറിക്കു കത്തു നല്‍കിയതിന്റെ അടിസ്‌ഥാനത്തിലാണ് 158 സിനിമകള്‍ക്ക് അനുമതി നല്‍കിയത്. ഇനി 19 സിനിമകള്‍ക്കാണ് അനുമതി ലഭിക്കാനുള്ളത്. ഈനടപടിക്രമങ്ങളെല്ലാം വൈകിയെന്ന ആരോപണവുമുണ്ട്. ഒരു മാസം മുമ്പ് അനുമതി തേടിയിരുന്നുവെങ്കില്‍ ഈ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നു. ഇതെല്ലാം ഏകോപിപ്പിക്കാന്‍ പൂക്കുട്ടി ഇപ്പോള്‍ തിരുവനന്തപുരത്തില്ല.
അതിനിടെയാണ് എല്ലാ സിനിമയും പ്രദര്‍ശിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്‌കാരിക പാരമ്പര്യത്തിനു നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് മന്ത്രി സജി ചെറിയാന്‍ വിമര്‍ശിച്ചു.
പലസ്‌തീന്‍ പ്രമേയമാക്കിയ നാലു സിനിമകള്‍ ഉള്‍പ്പെടെ 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും തടയിടുകയാണെന്നും ഈ നിലപാടില്‍നിന്നു കേന്ദ്രം പിന്മാറണമെന്നും എല്‍.ഡി.എഫ് . പ്രമേയത്തില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സര്‍ക്കാരിനെതിരേ രംഗത്തു വന്നു.