-->
കേന്ദ്രസര്‍ക്കാര്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ലെന്നും രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേര്‍ക്കാഴ്ച്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെന്‍സര്‍ഷിപ്പെന്നും അദ്ദേഹം വ്യക്തമാക്കി. പ്രബുദ്ധ കേരളം ഇത്തരത്തിലുളള കത്രികവെക്കലുകള്‍ക്ക് വഴങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഐഎഫ്എഫ്‌കെയില്‍ കേന്ദ്രം വിലക്കേര്‍പ്പെടുത്തിയ മുഴുവന്‍ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാനും വ്യക്തമാക്കിയിരുന്നു. നേരത്തെ നിശ്ചയിച്ച സിനിമകളെല്ലാം മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മേളയുടെ പാമ്പര്യത്തെയും പുരോഗമന സ്വഭാവത്തെയും തകര്‍ക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.