-->
കുവൈത്ത് സിറ്റി: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പൗരന് വധശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി. ജഡ്ജി നായിഫ് അൽ ദഹൂം അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. അൽ സാൽമി പ്രദേശത്ത് വെച്ചാണ് പ്രതി ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.
സാമ്പത്തിക കാര്യങ്ങളെച്ചൊല്ലി ഇരുവർക്കും ഇടയിൽ നില നിന്നിരുന്ന തർക്കങ്ങളാണ് കുറ്റകൃത്യത്തിന് കാരണമായത്. വീട്ടുചെലവിനായി പണം നൽകണമെന്നും ഭക്ഷണസാധനങ്ങളുടെ ചെലവ് തുല്യമായി പങ്കിടണമെന്നും ഭാര്യ നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാൻ ഭർത്താവ് തയ്യാറായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
പ്രതി ഭാര്യയെ കൊള്ളണം എന്ന ഉദ്ദേശത്തോടെ അൽ-സൽമിയിലെ ഒരു ഒഴിഞ്ഞ പ്രദേശത്തേക്ക് ഭാര്യയെ കൊണ്ട് പോകുകയും അവിടെ വെച്ച് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പ്രതി മനഃപൂർവവും മുൻകൂട്ടി തീരുമാനിച്ചാണ് കൊലപാതകം നടത്തിയതെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പരിശോധിച്ചതിന് ശേഷമാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്.