-->
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജയിലര്‍ 2 സിനിമയുടെ ഷൂട്ടിങ്ങിനായി രജനീകാന്ത് കോഴിക്കോട് എത്തിയപ്പോഴുളള സംഭാഷണം പങ്കുവെച്ചായിരുന്നു മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ രൂപം
'ലേറ്റാ വന്താൽ ലേറ്റസ്റ്റാ വരുവേ'
ശ്രീ രജനീകാന്തിന് ഒരു ലേറ്റ് ജൻമദിനാശംസകൾ...
ചെറുപ്പത്തിൽ സിനിമ കാണാൻ തുടങ്ങിയത് മുതൽ രജനീകാന്ത് എന്ന പ്രതിഭയുടെ സിനിമകൾ ഒഴിവാക്കാതെ കണ്ടിരുന്നിട്ടുണ്ട്. അവിശ്വസനീയമായ രംഗങ്ങൾ ഏറെ ഉണ്ടാകുമെങ്കിലും നന്മയ്ക്കും നീതിക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിനിമകളാണ് രജനിയുടേത്. അത്തരത്തിലുളള കഥാപാത്രങ്ങളാണ് അദ്ദേഹം കൂടുതലായും അവതരിപ്പിച്ചിട്ടുള്ളത്.രജനിയുടെ കഥാപാത്രങ്ങൾക്ക് സിനിമകളിൽ പൊതുവെ മരണവുമുണ്ടാകാറില്ല.
ദളപതിയിൽ മമ്മൂട്ടി കഥാപാത്രമാണോ രജനി കഥാപാത്രമാണോ മരിക്കുക എന്ന ആശങ്കയിൽ അന്ന് രജനി കഥാപാത്രങ്ങൾക്ക് പൊതുവെ മരണമില്ല എന്ന് സിനിമ മേഖലയിൽ ചർച്ചകൾ ഉണ്ടായിരുന്നു.
അമിതാബ് ബച്ചനും കമൽ ഹാസനും രജനീകാന്തും ഒന്നിച്ച് അഭിനയിച്ച 'ഗിരഫ്താർ' എന്നൊരു പഴയ ഹിന്ദി സിനിമയുണ്ട്. അതിൽ രജനീകാന്തിൻ്റെ കഥാപാത്രം മരിക്കുന്നത് കണ്ട് കുട്ടിയായിരിക്കുമ്പോൾ ഏറെ വിഷമിച്ചിട്ടുണ്ട്.
അടുത്തിടെ കോഴിക്കോട് 'ജയിലർ 2' സിനിമയുടെ ഷൂട്ടിങ്ങിനു വന്നപ്പോൾ ശ്രീ രജനീകാന്തിനെ നേരിട്ട് കണ്ടിരുന്നു. അന്ന് ഇക്കാര്യം ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ നിറഞ്ഞ ചിരി ആയിരുന്നു മറുപടി. ഫറോക്കിലെ സന്ദർശനത്തിനിടയിൽ ഏറെ സൗഹാർദ്ദപരമായാണ് അദ്ദേഹം പെരുമാറിയത്. വളരെ സിംപിളും ഹംപിളുമായ ഒരു സാധാരണ മനുഷ്യൻ. സിനിമയിലെ സൂപ്പർമാനോട് ആണ് സംസാരിക്കുന്നത് എന്ന് ഒരിക്കലും തോന്നിയിട്ടില്ല. കേരളത്തിൻ്റെ വിനോദ സഞ്ചാര രംഗത്തെ കുറിച്ചും സാധ്യതകളെ കുറിച്ചും അദ്ദേഹം ഒരുപാട് സംസാരിച്ചു. നിർദേശങ്ങളും പങ്കുവെച്ചു.
75 ാം പിറന്നാൾ ആഘോഷിക്കുന്ന പ്രിയപ്പെട്ട രജനീകാന്തിന് എല്ലാവിധ ആശംസകളും..