-->
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായ 6 പേർക്ക് വിചാരണ കോടതി 20 വർഷം കഠിനതടവ് വിധിച്ചു. പ്രായം, കുടുംബ പശ്ചാത്തലം എന്നിവ പരിഗണിച്ച് കൂട്ടബലാത്സംഗ കുറ്റത്തിന് ഏറ്റവും കുറഞ്ഞ ശിക്ഷയാണിത്. കേസിൽ ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനിയാണ്. ഇയാൾക്ക് കൂട്ടബലാത്സംഗ കേസിൽ 20 വർഷത്തിന് പുറമെ അഞ്ച് വർഷം അധിക ശിക്ഷയും വിധിച്ചെങ്കിലും 20 വർഷം മാത്രം തടവുശിക്ഷ അനുഭവിച്ചാൽ മതി. ഇതിനോടകം ഏഴ് വർഷം വിചാരണ തടവിൽ കഴിഞ്ഞ ഇയാൾക്ക് ഇപ്പോൾ മുതൽ 13 വർഷം കൂടി ശിക്ഷ അനുഭവിച്ചാൽ പുറത്തിറങ്ങാം.
സുനിയുടെ ക്രിമിനല്‍ ജീവിതവുമായി ഒരു പിന്നാമ്പുറക്കഥയുണ്ടെന്ന് പോലീസ് പറയുന്നത് . ചെറുപ്പത്തിലേ ബജാജ് പള്‍സര്‍ ബൈക്കുകളോട് വലിയ താത്പര്യം കാണിച്ചിരുന്ന സുനി, മോഷ്ടിച്ച ബൈക്കുകളില്‍ മിക്കതും പള്‍സറായിരുന്നു. മറ്റു പല മോഷണങ്ങള്‍ക്കായി ആശ്രയിച്ചതും പള്‍സര്‍തന്നെ. പത്താംക്ലാസില്‍ പഠിച്ചപ്പോള്‍ പള്‍സര്‍ ബൈക്ക് മോഷ്ടിച്ചതിനെ പ്രതിയാണ് ആദ്യമായി പള്‍സര്‍ സുനി എന്ന ഇരട്ടപ്പേരു വീണതെന്ന് പിതാവ് പറയുന്നത്. കൗമാരത്തിലേ ലഹരി, മോഷണം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ക്വട്ടേഷന്‍, കുഴല്‍പണം എന്നിങ്ങനെ പല കേസുകളില്‍ പ്രതിയായിരുന്നു. കോടനാട് പോലീസ് സ്‌റ്റേഷനിലെ റൗഡി ലിസ്റ്റിലും ഇയാളുടെ പേരുണ്ട്.
പക്ഷേ, അപ്പോഴും സിനിമ സെറ്റിലെ സുനിക്കുട്ടന്‍ . സിനിമാക്കാര്‍ക്കിടയിലെ സൗമ്യനായ ഡ്രൈവറായിട്ടാണ് സുനിയെ പലര്‍ക്കും പരിചയം. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷനെടുത്ത സുനില്‍, സിനിമാ സെറ്റുകളില്‍ കയറിപ്പറ്റി മനഃപൂര്‍വം സൗമ്യതയുടെ മൂടുപടമണിയുകയായിരുന്നു. നടന്‍ മുകേഷ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചു. അതിനാല്‍ത്തന്നെ 46-ാം കേസിലെ 46-ാം സാക്ഷിയാണ് മുകേഷ്. സുനി പ്രശ്‌നക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ ജോലിയില്‍നിന്ന് ഒഴിവാക്കിയെന്നാണ് മുകേഷ് മൊഴിനല്‍കിയത്.
2017-ല്‍ സംഭവിച്ചത് ഇങ്ങനെ
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി നടിയെ തൃശ്ശൂരിലെ വീട്ടില്‍നിന്ന് എറണാകുളത്തെത്തിക്കണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍ നിര്‍ദേശിച്ചത് പ്രകാരം മാര്‍ട്ടിനായിരുന്നു കൊണ്ടുവരാനുള്ള ആ ചുമതല. നടിയെ അപായപ്പെടുത്താന്‍ മാസങ്ങളായി തക്കംപാര്‍ത്തിരുന്ന പള്‍സര്‍ സുനി ഈ അവസരം മുതലെടുക്കാന്‍തന്നെ തീരുമാനിച്ചു. മാര്‍ട്ടിനുമായി കൂട്ടുചേര്‍ന്ന്, പദ്ധതി തയ്യാറാക്കി. അങ്ങനെ മാര്‍ട്ടിന്‍ നടിയെയുമായി കാറില്‍ എറണാകുളത്തേക്ക് പോകുന്ന വഴി അങ്കമാലിക്കടുത്ത് അത്താണിയില്‍വെച്ച് നടി സഞ്ചരിച്ച കാറിന് പിന്നില്‍ ഒരു ട്രാവലറിടിച്ചു. പിന്നാലെ, ട്രാവലറിലെത്തിയ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ഒരു സംഘം നടിയെ തട്ടിക്കൊണ്ടുപോയി.
രണ്ടുമണിക്കൂറോളം നടിയേയുംകൊണ്ട് സംഘം കൊച്ചി നഗരത്തിലൂടെ സഞ്ചരിച്ചു. ഇതിനിടെ, നടിയെ ലൈംഗികമായി ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. അതിക്രമത്തിന് ശേഷം നടിയെ സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ എത്തിച്ചു. നടി ലാലിനോട് സംഭവിച്ച കാര്യങ്ങള്‍ വിശദമായി പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പിന്നീട് നടന്‍ ദിലീപിലേക്കടക്കം എത്തുന്ന വിധം, കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസായി മാറി.