-->
നടിയെ ആക്രമിച്ച കേസിൽ കോടതി വിധിയിൽ പ്രതികരണവുമായി നടൻ ടൊവിനോ തോമസ്. അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയാണ് വേണ്ടതെന്നും ടൊവിനോ പറഞ്ഞു. ഇരിങ്ങാലക്കുടയിൽ കുടുംബസമേതം വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ.
'നമ്മൾ കൃത്യം നേരിട്ടു കാണുകയോ, കേസ് ഫയൽ കാണുകയോ ചെയ്തിട്ടില്ല. കോടതി വിധിയെ വിശ്വസിക്കണം എന്നാണ് തോന്നുന്നത്. അതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ ഞാനും കാത്തിരിക്കുകയാണ്. ആര് തെറ്റു ചെയ്തിട്ടുണ്ടോ, അവർ തീർച്ചയായും ശിക്ഷിക്കപ്പെടും. ഒരു കാരണവശാലും രക്ഷപെടരുത്,' ടൊവിനോ തോമസ് പറഞ്ഞു.
ഇരിങ്ങാലക്കുടയിലെ നഗരസഭ 22 -ാം വാർഡിലായിരുന്നു താരം വോട്ടു രേഖപ്പെടുത്തിയത്. അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ച് എറണാകുളം സെഷൻസ് കോടതിയായിരുന്നു നടനെ വെറുതെ വിട്ടത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷാ വിധിയിൽ ഡിസംബർ 12ന് വാദം നടക്കും.