-->
പത്തനംത്തിട്ട : ശബരിമല: വ്യാജരേഖയുമായി ശബരിമലയിലും പരിസരങ്ങളിലും എത്തിയവരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി സേനകൾ. ഇതരസംസ്ഥാനക്കാർ ഉൾപ്പെടെ ഇത്തരത്തിൽ എത്തുന്നത് സുരക്ഷാഭീഷണിയുണ്ടാക്കുമെന്ന് സംസ്ഥാന ഇന്റലിജൻസും രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിരുന്നു.
മകരവിളക്കിന് മുന്നോടിയായി ഇത്തരക്കാരെ കണ്ടെത്താൻ കൂടുതൽ പരിശോധനയുണ്ടാകും. പമ്പമുതൽ സന്നിധാനംവരെയുള്ള പ്രദേശങ്ങളിലാണ് പരിശോധനയും നിരീക്ഷണവും കൂട്ടിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉൾപ്പെടെ താത്കാലികജീവനക്കാരുടെ രേഖകൾ പരിശോധിക്കും. ചിലർ വ്യാജ തിരിച്ചറിയൽ കാർഡുകൾ കാണിച്ച് വിവിധയിടങ്ങളിൽ ജോലിചെയ്യുന്നതായും വിവരമുണ്ട്.
ഇവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കും. പോലീസും ബോർഡും വിവരങ്ങൾ പങ്കുവെച്ച് ഇത്തരത്തിലുള്ളവരെ കണ്ടെത്തുന്നുണ്ട്. വ്യാജ സർട്ടിഫിക്കക്കറ്റുകളുമായി എത്തുന്നവരെ പോലീസ് കസ്റ്റഡിയിലെടുക്കാറുണ്ടെങ്കിലും, ചോദ്യംചെയ്ത് വിട്ടയയ്ക്കുകയായിരുന്നു പതിവ്. തിരക്കുള്ള സമയങ്ങളിൽ അയ്യപ്പഭക്തരെ കബളിപ്പിച്ചിട്ട് വനത്തിലേക്ക് കടക്കുകയാണ് ഇവരുടെ രീതി. നീലിമല, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലെ ഉൾക്കാടുക്കാടുകളിലാണ് ഡ്രോൺ നിരീക്ഷണം നടത്തുന്നത്.