-->
ഗാന്ധിനഗർ: ഗുജറാത്തിൽ പെൺസുഹൃത്തിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി കിണറ്റിലെറിഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.നഖത്രാന മുരു സ്വദേശി രമേഷ് മഹേശ്വരിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറുദിവസമായി യുവാവിനെ കാണാനില്ലായിരുന്നു. അന്വേഷണത്തിനൊടുവിൽ സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തുകയായിരുന്നു.
ഡിസംബർ രണ്ടിനാണ് രമേഷിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് സംശയത്തെ തുടർന്ന് കിഷോറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഇരുവർക്കും പരിചിതയായ ഒരു യുവതിയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
കിഷോർ ഇൻസ്റ്റാഗ്രാമിൽ യുവതിക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. യുവതി ഇത് രമേശിനെ അറിയിച്ചതിനെത്തുടർന്ന് ഇരുവർക്കിടയിലും വാക്കുതർക്കമുണ്ടാകുകയും ഇത് ഏറ്റുമുട്ടലിൽ കലാശിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ കിഷോർ രമേശിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. രമേശിനെ ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോയ കിഷോർ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കഷണങ്ങളാക്കി കിണറ്റിലെറിയുകയായിരുന്നു. ബാക്കി ശരീരം സമീപത്ത് കുഴിച്ചിട്ടു. പ്രതിയുമായി നടത്തിയ തെളിവെടുപ്പിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.