-->
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയ രണ്ടാളുകളാണ് മുന്‍ എം.എല്‍.എ പി.ടി തോമസും സംവിധായകന്‍ ബാലചന്ദ്രകുമാറും. അന്വേഷണഘട്ടത്തിലും സാക്ഷിവിസ്താരത്തിലും അതിജീവിതയ്ക്ക് ഏറ്റവും അനുകൂല നിലപാടെടുത്തവരായിരുന്നു ഈ രണ്ടുപേര്‍. എട്ടു വര്‍ഷത്തിന് ശേഷം 2025 ഡിസംബര്‍ എട്ടിന് കേസിന്റെ വിധി കേള്‍ക്കാന്‍ രണ്ടുപേരും ജീവിച്ചിരുപ്പില്ല.
2017 ഫെബ്രുവരി 17 ന് രാത്രി ആക്രമിക്കപ്പെട്ട് ആദ്യം സഹായം തേടി എത്തുന്നത് സംവിധായകന്‍ ലാലിന്റെ വീട്ടിലാണ്. നടി സംഭവങ്ങള്‍ വിവരിച്ചപ്പോള്‍ അതിന്റെ ഗൗരവം തിരിച്ചറിഞ്ഞ ലാല്‍ നിര്‍മാതാവ് ആന്റോ ജോസഫിനെ വിവരമറിയിച്ചു. ആന്റോ ജോസഫിന്റെ വീടിന്റെ സമീപത്ത് വീടുളള അന്നത്തെ തൃക്കാക്കര എംഎല്‍എ പി.ടി തോമസിനോട് വിവരം പറഞ്ഞത് നിര്‍ണായകമായി. ആന്റോയ്‌ക്കൊപ്പം പി.ടി തോമസും ആക്രമിക്കപ്പെട്ട നടിയെ കാണാന്‍ ലാലിന്റെ വീട്ടിലേക്ക് എത്തി.
അതിജീവിതയോട് വിവരം ചോദിച്ചറിഞ്ഞ പി.ടി തോമസ് അന്നത്തെ എറണാകുളം റേഞ്ച് ഐജി പി. വിജയനെയും സിറ്റി പോലീസ് കമ്മിഷണര്‍ എം.പി ദിനേശിനെയും ഫോണില്‍ വിളിച്ചു. ഒരു മുതിര്‍ന്ന വനിത പോലീസ് ഉദ്യോഗസ്ഥയെ നേരിട്ടുവിട്ട് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റകൃതയം നടന്ന് ആദ്യമണിക്കൂറുകളില്‍ തന്നെ പി.ടി തോമസ് നടത്തിയ ഇടപെടലുകള്‍ കേസില്‍ നിര്‍ണായകമായി. ചലച്ചിത്ര മേഖലയിലെ ചിലര്‍ നടിയെ വിളിച്ച് പ്രശ്‌സം പോലീസില്‍ എത്തുന്നത് തടയാന്‍ ശ്രമിച്ചപ്പോഴും പി.ടി തോമസ് കൃത്യമായ നിലപാടെടുത്തു. ജീവനോടെയുളളതു വരെ മോള്‍ക്കൊപ്പം ഞാനുമുണ്ടാവും, ധീരമായി പോരാടണം എന്ന പി.ടിയുടെ വാക്കുകള്‍ അതിജീവിതയ്ക്ക് നല്‍കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല.
കേസ് ദുര്‍ബലമാകുന്നു എന്ന് തോന്നുന്ന ഘട്ടത്തിലാണ് നിര്‍ണായക വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയത്. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയിലും ബാലചന്ദ്രകുമാര്‍ കോടതിയിലും പുറത്തും നടത്തിയ ഇടപെടലുകള്‍ സമാനതകളില്ലാത്തതാണ്. കേസിലെ കുറ്റകൃത്യത്തിന് ആവശ്യത്തിലധികം തെളിവുകളുണ്ടെങ്കിലും അതിനു പിന്നിലെ ഗൂഢാലോചനയുടെ കാര്യത്തിലേക്കു ബലപ്പെട്ട തെളിവുകള്‍ അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. അതിന്റെ കുറവു നികത്തിയത് വിചാരണ പാതിവഴി പിന്നിട്ട ഘട്ടത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ്. ഈ മൊഴികള്‍ ദിലീപിനെയും ഒപ്പമുളളവരെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു.