Saturday, March 14, 2026 Last Updated 30 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 04 Dec 2025 01.50 PM

രാഹുല്‍ മാങ്കൂട്ടത്തലിന് മുന്‍കൂര്‍ജാമ്യമില്ല ; രണ്ടു ഹര്‍ജികളും വഞ്ചിയൂര്‍ കോടതി തള്ളി

uploads/news/2025/12/814332/rahul-mankoottathil-close.jpg

തിരുവനന്തപുരം : ലൈംഗികപീഡനക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ അടച്ചിട്ട മുറിയില്‍ നടന്ന വാദത്തിന് പിന്നാലെയാണ് വിധിയുണ്ടായത്. ഇതിനൊപ്പം അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളി. കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയ കേസില്‍ രണ്ടുദിവസമാണ് വാദമുണ്ടായത്.

പരാതിക്കാരിയുടേയും രാഹുലിന്റെയും ആവശ്യം മാനിച്ച് അടച്ചിട്ട മുറിയില്‍ രണ്ടു ദിവസം നീണ്ടുനിന്ന വാദം കേട്ട ശേഷമായിരുന്നു കോടതി വിധി പ്രസ്താവിച്ചത്. ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പടെയുള്ളവ ഇന്ന് പ്രോസിക്യൂഷന്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ആകുന്നത് വരെ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് ഇന്നായിരുന്നു രാഹുല്‍ ഉപഹര്‍ജിയും നല്‍കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേ സമാനഗതിയില്‍ മറ്റൊരു കേസ് കൂടി വന്നിരിക്കുന്നതിനാല്‍ സ്ഥിരം കുറ്റവാളിയായി കരുതണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

രാഹുലിനെ ഗുരുതരമായ പരാമര്‍ശങ്ങളാണ് പോലീസ് റിപ്പോര്‍ട്ടിലുള്ളതെന്നു പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതിജീവിതയെ രാഹുല്‍ പല തവണ ലൈംഗികമായി ഉപദ്രവിച്ചു, നിര്‍ബന്ധിച്ചു പാലക്കാട്ടേക്കു കൊണ്ടുപോയി, ഗര്‍ഭിണിയായിരിക്കെ ഉപദ്രവിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നഗ്‌നചിത്രമെടുത്ത് ഭീഷണിപ്പെടുത്തിയതിനും തെളിവുണ്ട്. ജാമ്യം അനുവദിക്കുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ കാരണമായേക്കാം. ബലാത്സംഗം നടന്നതിന് തെളിവുകളുണ്ട്. ഗര്‍ഭിണിയായി ഇരിക്കുന്ന അവസ്ഥയില്‍ പോലും ബലാത്സംഗം ചെയ്തു. ശേഷം അശാസ്ത്രീയമായി നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തി തുടങ്ങി അനേകം വാദങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നിരത്തിയത്.

പോലീസ് റിപ്പോര്‍ട്ടിലുള്ളതെല്ലാം തെറ്റാണെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും രാഹുലിന്റെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത് കുമാര്‍ കോടതിയില്‍ വാദിച്ചു. ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചത്‌സ്വമേധയാ ആണെന്നും ഗര്‍ഭഛിദ്രത്തിന് ആവശ്യപ്പെട്ടത് പെണ്‍കുട്ടിയെന്നും പ്രതിഭാഗം പറയുന്നു. വാട്ട്‌സ് ആപ്പ് ചാറ്റിന്റെ വിവരങ്ങള്‍ രാഹുല്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കി.

കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ പോലീസ് ബംഗലുരുവില്‍ എത്തിയിരിക്കുകയാണ്. യുവതി പരാതി നല്‍കിയപ്പോള്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയിരുന്നു. പാലക്കാട്ട് നിന്നും സുഹൃത്തായ ഒരു യുവനടിയുടെ കാറില്‍ അതിര്‍ത്തിയില്‍ എത്തിയ രാഹുല്‍ അവിടെ നിന്നും മറ്റൊരു കാറില്‍ തമിഴ്‌നാട്ടിലേക്കും അവിടെ നിന്നും കര്‍ണാടകത്തിലേക്കും ഒടുവില്‍ ബംഗലുരുവിലേക്കും എത്തിയിട്ടുള്ളതായിട്ടാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇതിനിടയില്‍ രാഹുലിനെ ഇവിടെ എത്തിച്ച ഒരു ഡ്രൈവറേയും ഹോട്ടല്‍ ഉടമയെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രാഹുല്‍ കീഴടങ്ങുന്നതിന് മുമ്പായി അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

വിധി വന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കോണ്‍ഗ്രസ് കടുത്ത നടപടിയെടുത്തേക്കും. നേരത്തേ ആരോപണം വന്നപ്പോള്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പദവിയില്‍ നിന്നും നീക്കിയെന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും മാറ്റിയതുള്‍പ്പെടെയുള്ള നടപടികള്‍ എടുത്തിരുന്നതായാണ് കെപിസിസി അദ്ധ്യക്ഷന്‍ നേരത്തേ പറഞ്ഞിരുന്നത്. വിധി വന്നതോടെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തേക്കും. മറ്റൊരു യുവതി കൂടി രാഹുല്‍ മാങ്കുട്ടത്തിലിനെതിരേ ബലാത്സംഗ പരാതിയുമായി എത്തിയിട്ടുണ്ട്. ഈ പരാതിയിലും കേസെടുത്തിരിക്കുകയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW