-->
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പില്‍ എംപിയ്ക്കും എതിരേ ആരോപണവുമായി രംഗത്ത് വന്നതിന് പിന്നാലെ സംസ്‌കാരസാഹിതി ജനറല്‍ സെക്രട്ടറി എം.എ. ഷഹനാസിനെതിരേ നടപടി. സംസ്‌ക്കാര സാഹിതി വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്താക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എതിരേ എംപിയായ ഷാഫി പറമ്പിലിന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ പരിഹാസവും പുച്ഛവുമായിരുന്നെന്ന് ഇന്നലെ ഷഹനാസ് ആരോപിച്ചത്. തനിക്ക് നേരെയും രാഹുലിന്റെ നീക്കമുണ്ടായെന്നും ഷഹനാസ് തുറന്നു പറഞ്ഞിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രണ്ടാമതും പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ഷഹനാസും പ്രതികരണവുമായി എത്തിയത്. അതി രൂക്ഷമായ വിമര്‍ശനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇട്ട പോസ്റ്റില്‍ ഷഹനാസ് ആരോപിച്ചത്. ഷാഫി പറമ്പിലിനോട് രാഹുല്‍ മാങ്കൂട്ടത്തെക്കുറിച്ച് പറഞ്ഞ പരാതിക്ക് തെളിവുണ്ടെന്നും ഷഹനാസ് ഇന്നലെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
'ഡല്‍ഹിയില്‍ കര്‍ഷകസമരത്തിനു പോയി വന്നപ്പോഴാണു രാഹുല്‍ മോശം സന്ദേശം അയച്ചത്. ഡല്‍ഹിയില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അക്കാര്യം ഉള്‍പ്പെടെ ഷാഫിയെ അറിയിച്ചിരുന്നു. സ്ത്രീകളോടു മോശമായി പെരുമാറുന്ന രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കരുതെന്നു ഷാഫി പറമ്പിലിനോടു ഞാന്‍ ആവശ്യപ്പെട്ടിരുന്നതാണ്. ഇല്ലെന്നു ഷാഫി പറയട്ടെ. ഷാഫി പ്രസിഡന്റായി ഇരിക്കുമ്പോള്‍ സ്ത്രീകള്‍ക്കു പ്രവര്‍ത്തിക്കാന്‍ അനുമതി ഇല്ലായിരുന്നു.
രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനാക്കരുതെന്ന എന്റെ അപേക്ഷയ്ക്ക് ഒരു വിലയും തന്നില്ലെന്നുമാത്രമല്ല നിറഞ്ഞ പരിഹാസവും പുച്ഛവും ആയിരുന്നു ഷാഫിയുടെ ഭാഗത്തുനിന്നുണ്ടായത്. രാഹുല്‍ മാങ്കൂട്ടത്തിനെതിരേ വീണ്ടും പരാതി ഉയര്‍ന്നുവരുമ്പോള്‍ എനിക്കു മനഃസാക്ഷി കുത്തൊന്നുമില്ല. പറയേണ്ടതു പറയേണ്ട സമയത്ത് പറഞ്ഞു എന്ന സമാധാനമുണ്ടെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു. കോഴിക്കോട് ഡിസിസിയെയും വിമര്‍ശിച്ചിരുന്നു.
ഞാന്‍ വിശ്വസിക്കുന്ന, പ്രവര്‍ത്തിക്കുന്ന, എന്റെ കോണ്‍ഗ്രസ് പ്രസ്ഥാനം എന്നെ അപമാനിച്ചിട്ടേ ഉള്ളു...എന്നെ ചൂഷണം ചെയ്ത വേട്ടപ്പട്ടിയെ കോഴിക്കോട് കോണ്‍ഗ്രസ് ന്റെ പ്രധാന പരിപാടിയില്‍ പങ്കെടുപ്പിക്കുകയും പിന്നീട് അതിനെതിരേ ഞാന്‍ പ്രതികരിച്ചപ്പോള്‍ ഡി.സി.സി. അധ്യക്ഷന്‍, ഡി.സി.സി. സെക്രട്ടറിയെ ആ വേട്ടപ്പട്ടിയുടെ വക്കീല്‍ ആക്കി കൊടുക്കുകയും പിന്നീട് ഇപ്പോള്‍ ആ വക്കീലിനെ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ പോലെ ഡി.സി.സി. ട്രഷറര്‍ ആക്കുകയും ചെയ്ത ആളാണ്. എന്നിട്ടും ആ ഡി.സി.സി. ഓഫീസില്‍ പോകുന്ന എന്റെ ഗതികേട് ഒന്ന് ആലോചിച്ചു നോക്കു'- ഷഹനാസ് വ്യക്തമാക്കി.