-->
പ്രവാസിയുടെ ആളില്ലാത്ത വീട്ടിൽ അഴിച്ചുവെച്ച എസി മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ സംഭവത്തിൽ വഴിത്തിരിവ്. കാസർകോട് പൊയിനാച്ചിയിലാണ് സംഭവം. പരാതിക്കാരൻ കേസില്ലെന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പ്രതികളായ നാടോടി സ്ത്രീകളെ പൊലീസ് താക്കീത് നൽകി വിട്ടയച്ചു. എസി പൊലീസ് സഹായത്തോടെ തിരിച്ചെടുത്തു.
പരാതിക്കാരനായ പ്രവാസിയും കുടുംബവും ദുബൈയിലാണ് താമസിക്കുന്നത്. നാട്ടിലെ വീട്ടിൽ ഒരു കെയർ ടേക്കറെ ചുമതലപ്പെടുത്തിയിരുന്നു. സംഭവ ദിവസം ഇയാൾ സ്ഥലത്തുണ്ടായിരുന്നില്ല. ഈ സമയത്ത് മൂന്ന് നാടോടി സ്ത്രീകൾ വീടിൻ്റെ ഗേറ്റ് തുറന്ന് അകത്ത് കയറി. വീടിൻ്റെ ചുറ്റുപാടും പരിശോധിച്ച ഇവർ മുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി കണ്ടു. മൂന്ന് പേരും കൂടെ ഇത് ഉയർത്തി എടുത്ത് വീടിന് പുറത്തേക്ക് കൊണ്ടുപോയി.
എന്നാൽ വീട്ടുടമ ഫോൺ വഴി നാട്ടിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടു. വീട്ടിൽ മോഷണം നടന്ന വിവരം ഉടൻ തന്നെ കെയർ ടേക്കറെയും മേൽപ്പറമ്പ് പൊലീസിനെയും അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ എസി കളനാടുള്ള ആക്രിക്കടയിൽ വിറ്റതായി കണ്ടെത്തുകയായിരുന്നു.