-->
കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടനായി വന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് മണികണ്ഠന്‍ ആചാരി. മലയാളത്തിനു പുറമേ തമിഴിലും താരം സാന്നിധ്യം അറിയിച്ചു. സിനിമയ്ക്ക് പുറമേ നാടകത്തിലും സജീവമാണ് താരം. ജീവിതത്തില്‍ പ്രതിസന്ധികളുടെ വലിയ കടല്‍ നീന്തികടന്നിട്ടുണ്ട് മണികണ്ഠന്‍. താന്‍ നേരിട്ടതിനെക്കുറച്ചൊക്കെ അദ്ദേഹം പലവട്ടം സംസാരിച്ചിട്ടുണ്ട്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കളളനെന്ന് മുദ്രകുത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മണികണ്ഠന്‍. ഒരു അഭിമുഖത്തിലാണ് കുട്ടിക്കാലത്തെ അനുഭവം അദ്ദേഹം പങ്കിടുന്നത്.
''എനിക്ക് മൂന്നോ നാലോ വയസുള്ളപ്പോള്‍ അച്ഛന്‍ മരണപ്പെട്ടു. ബോഡിയെടുത്തതോടെ എല്ലാവരും പോയി. ഓലക്കുടിലായിരുന്നു താമസം. എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്തൊരു ചിത്രമാണത്. നാല് മക്കളേയും കോഴി കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിക്കുന്നത് പോലെ കൂട്ടിപ്പിടിച്ച് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിലിരിക്കുന്ന അമ്മ. ചെറിയ മഴ പെയ്യുന്നുണ്ടായിരുന്നു. അതിനേക്കാള്‍ നല്ല ചിത്രം വാന്‍ ഗോഗ് പോലും വരച്ചിട്ടുണ്ടാകില്ല.
ആ രാത്രി തന്നെ അമ്മൂമ്മ വന്ന് ഞങ്ങളെ തൃപ്പൂണിത്തറയിലെ അമ്മ വീട്ടിലേക്ക് കൊണ്ടു വന്നു. അവിടെ നിന്നും പല വീടുകളായിട്ടാണ് വളര്‍ന്നത്. ഗേള്‍സ് ഹൈസ്‌കൂളിലായിരുന്നു പഠിച്ചത്. നാലാം ക്ലാസ് വരെ ആണ്‍കുട്ടികളെ പഠിപ്പിക്കും. ഭയങ്കര എനര്‍ജിയുള്ള കുട്ടിയായിരുന്നു. രാത്രി ഉറങ്ങാന്‍ പോലും പറ്റില്ല, അത്ര ഹൈപ്പര്‍ ആക്ടീവായിരുന്നു. എല്ലാവരുമായി പെട്ടെന്ന് കമ്പനിയാകും. സ്‌കൂളില്‍ ഇടിയും കുത്തിമറയലുമാകും. സ്‌കൂളില്‍ പോകുന്നത് തന്നെ രണ്ട് ഡ്രസുമായാണ്.
അവിടെ വച്ചൊരു സംഭവമുണ്ടായി. ഒരു കുട്ടിയുടെ സ്വര്‍ണ പാദസരം കാണാതെ പോയി. ഞാനാണ് അതെടുത്തത് എന്ന തീരുമാനത്തിലേക്ക് അവര്‍ എത്തി. ആ മാഷിന്റെ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകും, വെറുതെ വിഷമിപ്പിക്കണ്ടല്ലോ. അന്ന് മാഷ് പിച്ചിയത് ഇപ്പോഴും ഓര്‍മയുണ്ട്. കള്ളനാണെന്നും എന്നെ പുറത്താക്കണമെന്നുമായിരുന്നു അവര്‍ പറഞ്ഞത്.
എന്റെ ഹിസ്റ്ററി അങ്ങനെയായിരുന്നു. ഒന്നും പഠിക്കില്ല. അടിയും ഇടിയും തന്നെ. ഉച്ചയ്ക്ക് മുമ്പത്തെ ഇന്റര്‍വെല്ലില്‍ സഹപാഠികളുടെ ടിഫിന്‍ ബോക്‌സ് തുറന്ന് ഓംലേറ്റും തൈരുമൊക്കെ കഴിക്കുക ഇതൊക്കെയായിരുന്നു ചെയ്തിരുന്നത്. ഭക്ഷണം മോഷ്ടിക്കുമായിരുന്നു. വേറൊന്നും ആവശ്യമില്ലായിരുന്നു. ആവശ്യമുണ്ടായിരുന്നത് ഭക്ഷണമാണ്. ഒരുപാട് തിന്നണം. രുചിയ്ക്ക് വേണ്ടി നാക്ക് സമരം ചെയ്തപ്പോള്‍ കിട്ടാവുന്നതൊക്കെ തിന്നു.
അമ്മയെ വിളിപ്പിച്ചു. പക്ഷെ ഞാന്‍ എടുത്തിട്ടില്ലായിരുന്നു. പിന്നീട് ആ കുട്ടിയ്ക്ക് തന്നെ അത് കിട്ടുകയും ചെയ്തു. പക്ഷെ അമ്മയൊക്കെ ചേര്‍ന്ന് ഇനി അവിടെ പഠിക്കണ്ട എന്ന് തീരുമാനിച്ചു ''.