-->
പാലക്കാട്: ലൈംഗികാപവാദക്കേസില്‍ കേസും പൊല്ലാപ്പുമായതോടെ കേരളം വിട്ടതായി അഭ്യൂഹങ്ങള്‍ക്കിടയില്‍ രാഹുല്‍ മാങ്കൂട്ടം എല്‍എല്‍എ യുടെ രണ്ടു വാഹനങ്ങള്‍ പോലീസ് കണ്ടെത്തി. ഓഫീസിലും വീട്ടിലുമായാണ് ഇതുള്ളത്. അതുകൊണ്ടു തന്നെ എംഎല്‍എ പാലക്കാട്ടേക്ക് മടങ്ങിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. എന്നിരുന്നാലും മുന്‍കൂര്‍ ജാമ്യം കിട്ടിയ ശേഷം പുറത്തിറങ്ങിയാല്‍ മതിയെന്നും ജില്ല വിടാതിരിക്കണമെന്നും ഓഫീസ് തുറന്നു പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശം കിട്ടിയതായിട്ടാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
ജില്ല വിട്ടാല്‍ മുന്‍കൂര്‍ ജാമ്യത്തെ ബാധിക്കുമെന്ന് നിയമോപദേശം ലഭിച്ച പശ്ചാത്തലത്തിലാണ് മടങ്ങിയെത്തിയതെന്നാണ് നിഗമനം. അതേസമയം, പീഡന പരാതി നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടി വേദികളില്‍ വിലക്ക് ഏര്‍പ്പെടുത്താനാണ് കോണ്‍ഗ്രസ് തീരുമാനം. പാര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുപ്പിക്കരുതെന്ന് ഡിസിസി കള്‍ക്ക് നിര്‍ദേശം നല്‍കും. പീഡന കേസില്‍ ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും വിലക്ക് തുടരും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ് നിര്‍ദേശം നല്‍കിയത്.
തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍കൂര്‍ജാമ്യഹര്‍ജി നല്‍കിയത്. യുവതിയുടേതു വ്യാജപരാതിയാണെന്നും താന്‍ നിരപരാധിയാണെന്നും അഡ്വ. ശാസ്തമംഗലം അജിത്കുമാര്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. യുവതിയുമായുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമായിരുന്നെന്നും അതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമാണ് രാഹുലിന്റെ വാദം. ഹര്‍ജി കോടതി മറ്റന്നാള്‍ പരിഗണിച്ചേക്കും. വ്യാഴാഴ്ചയാണ് രാഹുലിനെതിരേ യുവതി മുഖ്യമന്ത്രി പിണറായി വിജയനു നേരിട്ട് പരാതി നല്‍കിയത്.
രാഹുല്‍ ഒളിവിലാണെന്നു പോലീസ് പറയുന്നു. കണ്ടെത്താന്‍ തെരച്ചില്‍ വ്യാപകമാക്കി. രാജ്യം വിടാന്‍ ശ്രമിച്ചേക്കുമെന്ന സംശയത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ ബ്യൂറോ ഓഫ് ഇമിഗ്രേഷനു കത്തയച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് നിര്‍ദേശം. അതിനിടെ ഫോണ്‍ വീണ്ടും സ്വിച്ച് ഓണ്‍ ആയെങ്കിലും കോളുകള്‍ സ്വീകരിക്കുന്നില്ല. വെള്ളിയാഴ്ച രാവിലെ കുറച്ചുസമയം മൊബൈല്‍ ഫോണ്‍ ഓണ്‍ ആയിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കാന്‍ ഫോണിലൂടെ അഭിഭാഷകനുമായി സംസാരിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യുകയായിരുന്നു. രാഹുലിന്റെ പക്കല്‍ തന്നെയാണോ ഫോണ്‍ എന്ന കാര്യത്തിലും വ്യക്തതയില്ല.
തിരുവനന്തപുരത്തെ ഒരു ഫ്‌ളാറ്റില്‍ രണ്ടുതവണ രാഹുല്‍ ബലാത്സംഗം ചെയ്‌തെന്നാണു യുവതിയുടെ പരാതി. ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ചെന്നും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
പിന്നീട്, പാലക്കാട്ടെ ഫ്‌ളാറ്റില്‍ വിളിച്ചുവരുത്തി ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്തു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഫോണിലൂടെ ഭീഷണി രൂക്ഷമായി. ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക എത്തിച്ചുനല്‍കിയത് രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫാണെന്നും പരാതിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജോബിയെ കേസില്‍ രണ്ടാംപ്രതിയാക്കി.