-->
ബാലിക വധു എന്ന പരമ്പരയിലൂടെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത നടിയാണ് പ്രത്യുഷ ബാനര്‍ജി. കരിയറില്‍ തിളങ്ങി നില്‍ക്കെ 2016ലാണ് പ്രത്യുഷ ജീവനൊടുക്കുന്നത്. മരിക്കുമ്പോള്‍ പ്രത്യുഷയുടെ പ്രായം 24 ആയിരുന്നു. അന്ന് നടന്ന സംഭവങ്ങള്‍ തുറന്ന് പറയുകയാണ് പ്രത്യുഷയുടെ മുന്‍ കാമുകനും നടനുമായ രാഹുല്‍ രാജ് സിങ്. പ്രത്യുഷയുടെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു.
2016 ഏപ്രില്‍ ഒന്നിനാണ് പ്രത്യുഷയെ സ്വവസതിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. രാഹുലാണ് ആദ്യം സംഭവസ്ഥലത്തെത്തുന്നതും പ്രത്യുഷയെ ആശുപത്രിയിലെത്തിക്കുന്നതും. ഗേറ്റ് തുറക്കാന്‍ സാധിക്കാതെ വന്നതോടെ പൂട്ട് നന്നാക്കുന്നയാളുടെ സഹായത്തോടെ പൂട്ട് പൊളിച്ച് അകത്തു കയറുകയായിരുന്നു.
''ഞാനാണ് ആദ്യമെത്തുന്നത്. പൂട്ട് നന്നാക്കുന്ന ആളുടെ സഹായത്തോടെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഞാന്‍ ബെല്ല് അടിച്ചിട്ടും അവള്‍ തുറക്കുന്നുണ്ടായിരുന്നില്ല. വാതില്‍ തുറന്നപ്പോള്‍ ഞാന്‍ കാണുന്നത് കറുത്ത വസ്ത്രമണിഞ്ഞ് അവള്‍ തൂങ്ങി നില്‍ക്കുന്നതാണ്. വല്ലാത്തൊരു കാഴ്ചയായിരുന്നു അത്. ഞാന്‍ ധൈര്യം സംഭരിച്ച് അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞാന്‍ അവളെ അവിടെ എത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നു. ഞാനവള്‍ക്ക് സിപിആര്‍ നല്‍കാനും ശ്രമിച്ചിരുന്നു. പക്ഷെ അവളെ രക്ഷിക്കാനായില്ല'' രാഹുല്‍ പറയുന്നു.
രാഹുലും പ്രത്യുഷയും പത്ത് മാസത്തോളം ഡേറ്റിങിലായിരുന്നു. മരിക്കുന്ന സമയത്ത് പ്രത്യുഷ മാനസികമായി തകര്‍ന്നിരിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് രണ്ട് മൂന്ന് ദിവസം മുമ്പ് സംസാരിച്ചപ്പോള്‍ പ്രത്യുഷയും അച്ഛനും തമ്മില്‍ വഴക്കുണ്ടായതിനെക്കുറിച്ച് പറഞ്ഞിരുന്നു. പ്രത്യുഷയുടെ അച്ഛന്‍ മോശം വ്യക്തിയാണെന്നും രാഹുല്‍ പറയുന്നു.
''ഞങ്ങള്‍ അവസാനമായി സംസാരിച്ചപ്പോള്‍ എന്താണ് നിന്നെ ഇത്ര അലട്ടുന്നതെന്ന് ഞാന്‍ ചോദിച്ചിരുന്നു. ചീത്ത വാക്കുകള്‍ കേള്‍ക്കാന്‍ വയ്യെന്ന് അവള്‍ പറഞ്ഞു. ആരാണ് നിന്നെ ചീത്ത പറയുന്നതെന്ന് ചോദിച്ചു. തന്റെ അച്ഛനാണ് ചീത്ത പറയുന്നതെന്ന് അവള്‍ പറഞ്ഞു. അച്ഛന്‍ മകളെ ചീത്ത പറഞ്ഞാല്‍ അത് വല്ലാതെ ബാധിക്കും. എനിക്കുമൊരു മകളുണ്ട്. അവളെ ഞാന്‍ വഴക്ക് പറഞ്ഞാല്‍ അവള്‍ക്കും സങ്കടം തോന്നും. എന്റെ സമ്പാദ്യവും മുഴുവന്‍ അച്ഛന്‍ കുടിച്ച് തീര്‍ക്കുകയാണെന്ന് പ്രത്യുഷ എന്നോട് പറഞ്ഞിരുന്നു. അതൊക്കെ ആളുകളുടെ മനസിനെ ബാധിക്കും'' എന്നാണ് രാഹുല്‍ പറയുന്നത്.
പ്രത്യുഷ മരണത്തിന് പിന്നാലെ രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. തനിക്ക് പ്രത്യുഷയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോലും സാധിച്ചില്ലെന്നും എല്ലാവരും തന്നെ കണ്ടത് കുറ്റവാളിയെ പോലെയായിരുന്നുവെന്നും രാഹുല്‍ പറയുന്നു.
''എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തിയത്. അന്വേഷണം പൂര്‍ണമായും വഴിതെറ്റി. അവര്‍ എന്നെ ക്രിമേഷന്‍ നടക്കുന്നിടത്തേക്ക് പോകാന്‍ പോലും അനുവദിച്ചില്ല. അവനാണ് കൊലപാതകി, അവള്‍ അവളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ആളുകള്‍ പറഞ്ഞു. ഞാന്‍ എന്തിന് അവളെ കെട്ടിത്തൂക്കണം? മുംബൈയിലേക്ക് ഞാന്‍ വന്നത് എന്റെ കാമുകിയെ കൊല്ലാനാണോ? ഇന്നും ആളുകള്‍ എന്നെ കൊലയാളിയെന്നാണ് വിളിക്കുന്നത്'' രാഹുല്‍ പറയുന്നു.