-->
ചലച്ചിത്ര നിര്‍മാതാവ് ബാദുഷക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ ഹരീഷ് കണാരന്‍. 20 ലക്ഷത്തോളം രൂപ തന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയിട്ട് തിരിച്ചു നല്‍കിയില്ലെന്നും ഈ വിവരം സംഘടനയില്‍ അടക്കം പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നും ഹരീഷ് കണാരന്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം പറഞ്ഞത്.
"ഞാൻ ആദ്യം ഇക്കാര്യം പറഞ്ഞതിന് ശേഷം പലരും എന്നോട് ചോദിച്ചു, എന്താ അയാളുടെ പേര് പറയാത്തത് എന്ന്. ഇയാളുടെ പേര് ബാദുഷ. ഇത് പറഞ്ഞതിന്റെ പേരിൽ എനിക്ക് സിനിമ ഉണ്ടാവില്ലായിരിക്കും. പോട്ടെ, ഞാൻ സ്റ്റേജ് പ്രോഗ്രാമൊക്കെയായി ജീവിച്ച് പോകും. ഒരു കയറ്റത്തിന് എന്തായാലും ഒരു ഇറക്കമുണ്ട് എന്നാണ് ആദ്യം കരുതിയത്.
സിനിമകളില്ലാതായത് ഇതിന്റെ ഭാഗമാണെന്ന് മാത്രമാണ് ഞാൻ ആദ്യം കരുതിയിരുന്നത്. 'എആർഎം' അടക്കമുള്ള പല സിനിമയിലും എനിക്ക് ഡേറ്റ് തന്നിരുന്നു. ഇതിനിടയിൽ പണം തിരികെ ചോദിച്ചിരുന്നു. പൈസ കിട്ടാതെ വന്നതോടെ ഞാൻ 'അമ്മ' സംഘടനയിൽ പരാതി നൽകി. ഇടവേള ബാബുവിനെയും വിളിച്ച് കാര്യം പറഞ്ഞിരുന്നു.
എന്റെ വീടുപണി നടക്കുന്ന സമയത്താണ് പൈസ തിരിച്ചു ചോദിച്ചത്. ഒരു പടം ഇറങ്ങിക്കഴിഞ്ഞ് പണം തിരികെ നൽകാമെന്നാണ് ബാദുഷ പറഞ്ഞിരുന്നത്. എന്നാൽ അതുണ്ടായില്ല. ഇതിനിടയിൽ 'എആർഎമ്മിന്റെ' ചിത്രീകരണം തുടങ്ങിയെങ്കിലും എന്നെ വിളിച്ചില്ല. പിന്നീട് ടൊവിനോ ചോദിച്ചിരുന്നു ചേട്ടനെന്തേ പടത്തിൽ വരാതിരുന്നതെന്ന്.
എനിക്ക് ഡേറ്റില്ലെന്നാണ് പറഞ്ഞതെന്ന് ടൊവിനോ വഴിയാണ് അറിയുന്നത്. ഇത്തരത്തിൽ ഒരുപാട് സിനിമകൾ നഷ്ടമായി". ഹരീഷ് കണാരന്‍ പറഞ്ഞു. കടം വാങ്ങിയ പണം തിരിച്ച് ചോദിച്ചതിന്റെ പേരില്‍ മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് തന്നെ സനിനിമകളില്‍ നിന്ന് നിരന്തരം മാറ്റി നിര്‍ത്താന്‍ ഇടപെടുന്നതെന്ന് ഹരീഷ് മുന്‍പ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.