-->
ബാലതാരമായി ബിഗ്സ്ക്രീനിലെത്തി പിന്നീട് മലയാളസിനിമയില്‍ ഒരുകാലത്ത് കൗമാരനായകനായി തിളങ്ങി നിന്നിരുന്ന താരമാണ് കൃഷ്ണ. ദയ എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഷാജഹാൻ, സ്നേഹിതൻ, തില്ലാന തില്ലാന, അയാള്‍ കഥ എഴുതുകയാണ് തുടങ്ങി നിരവധി മലയാളം തമിഴ് ചിത്രങ്ങളിലൂടെ കൃഷ്ണ മലയാളസിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിരുന്നു. കുഞ്ചാക്കോ ബോബനോളം തന്നെയന്ന് കൃഷ്ണയ്ക്ക് ആരാധകരുണ്ടായിരുന്നു.
ഒരു സമയത്ത് ചോക്ലേറ്റ് ബോയ് ഇമേജില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായക നടനായിരുന്നു കൃഷ്ണ. കുഞ്ചാക്കോ ബോബനോളം തന്നെ ആരാധകർ അന്ന് കൃഷ്ണയ്ക്കും ഉണ്ടായിരുന്നു. എന്നാല്‍ പതിവ് പാറ്റേണില്‍ നിന്ന് മലയാളസിനിമയ്ക്ക് മാറ്റം വന്ന് തുടങ്ങിയതോടെയാണ് കൃഷ്ണയ്ക്ക് അവസരങ്ങള്‍ കുറഞ്ഞു തുടങ്ങിയത്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം ബിഗ്സ്ക്രീനിലേക്ക് തിരിച്ചെത്തിയതോടെ നായക കഥാപാത്രങ്ങളേക്കാള്‍ മികച്ച കഥാപാത്രങ്ങള്‍ക്കും നല്ല സിനിമകളുടെ ഭാഗമാകാനുമാണ് കൃഷ്ണ ശ്രമിച്ചത്. സീനിയോറിറ്റിയുണ്ടെന്ന് കരുതി അവസരം ചോദിക്കാനും താരം മടിക്കാറില്ല.
ഇപ്പോഴിതാ സിനിമയില്‍ നിന്നും ബ്രേക്കെടുത്ത സമയത്തെ ജീവിതത്തെ കുറിച്ചും സിനിമാ സൗഹൃദങ്ങളെ കുറിച്ചും പറയുകയാണ് കൃഷ്ണ. സിനിമയില്‍ നിന്നും വിട്ടു നിന്ന സമയത്ത് റെസ്റ്റോറന്റില്‍ ജോലി ചെയ്തെന്നും
‘‘അന്നത്തെ കാലത്ത് ചോക്ലേറ്റ് ഹീറോസ് എന്നാൽ ഞാനും ചാക്കോച്ചനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചാക്കോച്ചന് എന്തെങ്കിലും ഡേറ്റ് ഇഷ്യൂ വന്നാൽ ആ സ്ക്രിപ്റ്റ് നേരെ എന്റെ പക്കൽ എത്തും. ആൾക്കാർക്ക് ഒരു പുതുമ ഇഷ്ടമല്ലാത്ത ഒരു കാലഘട്ടമായിരുന്നു അത്. ആ സമയത്ത് എനിക്ക് ഒരു ബ്രേക്ക് എടുക്കേണ്ടി വന്നു. എനിക്ക് വന്നതൊക്കെ മോശം സ്ക്രിപ്റ്റുകളായിരുന്നു. അവസരങ്ങൾ വന്നതൊക്കെ ഞാൻ തള്ളിക്കളഞ്ഞു. അത് എന്റെ തെറ്റ് കൂടിയാണ്. കാരണം ഒരിക്കലൂം അവസരങ്ങൾ തള്ളിക്കളയാൻ പാടില്ലായിരുന്നു. അതിന്റെ ഫലം ഞാനിപ്പോൾ അനുഭവിക്കുകയാണ്. ഇപ്പോൾ കുഴപ്പമില്ല എനിക്ക് എന്ത് ഉണ്ടോ അതിൽ ഞാൻ ഹാപ്പിയാണ്.
കണ്ണ് അടച്ച് ആളുകളെ വിളിച്ച് ഞാൻ ചാൻസ് ചോദിക്കാറില്ല. അതില്‍ വളരെ സെലക്ടീവാണ്. സിനിമയില്‍ ഏതെങ്കിലും വേഷം ചെയ്തു എന്നത് നമ്മുടെ പേഴ്സണാലിറ്റിയെ ബാധിക്കുമെന്ന് എനിക്ക് തോന്നാറില്ല. കാരണം അതിന് വേണ്ടി നമ്മള്‍ ഇറങ്ങി തിരിച്ചിരിക്കുകയല്ലേ. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് എന്നെ വിളിച്ച് വേഷം തന്നിട്ടുള്ളത് ബോബി-സഞ്ചയിലെ സഞ്ചയാണ്. ട്രാഫിക്കിലെ വേഷമായിരുന്നു അത്. നെഗറ്റീവാണെങ്കിലും ആളുകളുടെ മനസില്‍ ആ കഥാപാത്രം പതിഞ്ഞു.
അന്ന് ഞാൻ ഫീല്‍ഡ് ഔട്ടായി നില്‍ക്കുന്ന സമയമാണ്. അതുപോലെ വികെപിയാണ് എനിക്ക് ഏറ്റവും കൂടുതല്‍ ആഡ് ഫിലിംസ് തന്നിട്ടുള്ളത്. സജീവമാണ് ഞാൻ. കുറച്ച് സിനിമകള്‍ കൂടി കിട്ടിയാല്‍ എന്റെ സൈക്കിള്‍ കറങ്ങാൻ തുടങ്ങും. ബേസിക്കലി ഞാൻ ഒരു റെസ്റ്റോറന്റ് ഫാമിലിയില്‍ നിന്നാണ്. ഫാമിലി സിനിമയുമായും ബന്ധപ്പെട്ട് കിടക്കുന്നവരാണ്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത സമയത്ത് വേറൊരു ജോലിക്കും പോവാൻ പറ്റില്ല.
കാരണം ആ ലെവലില്‍ ഫെയിമുമായി നിന്നിട്ടുണ്ട്. സിനിമയില്ലേയെന്നുള്ള ആളുകളുടെ ചോദ്യം കാരണം ഞാൻ ചില കള്ളത്തരങ്ങള്‍ ചെയ്തിട്ടുണ്ട്. ഞാൻ തെലുങ്കിലാണിപ്പോള്‍ എന്ന് പറയും. പിന്നെ കുറേനാള്‍ കഴിയുമ്പോള്‍ കന്നടത്തിലാണെന്ന് പറയും. അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് പിന്നീട് മനസിലായി. കാരണം ഇന്നലെ കണ്ടവരെ ഇന്നും കാണാൻ തുടങ്ങി. അവർ കാണുമ്പോഴെല്ലാം ഞാൻ നാട്ടിലുണ്ട്. പിന്നെ എന്റെ മൈന്റിനെ കണ്‍ട്രോള്‍ ചെയ്തത് റെസ്റ്റോറന്റ് ബിസിനസാണ്. മാത്രമല്ല ഡല്‍ഹിയില്‍ ഞാൻ ജോലിയും ചെയ്തിട്ടുണ്ട്. ഗോവയിലും റെസ്റ്റോറന്റില്‍ തന്നെയാണ് ജോലി ചെയ്തത്.
ധൈര്യം വെക്കാൻ വേണ്ടിയാണ് സ്വന്തം റെസ്റ്റോറന്റ് വിട്ട് മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് പോയത്. ജീവിതം പഠിക്കാൻ പോയതാണവിടെ. പല ദിവസങ്ങളിലും കരഞ്ഞിട്ടുണ്ട്. കുക്കിന്റെ ജോലിയാണ് ചെയ്തത്. തന്തൂരി ചെയ്യാനൊക്കെ പഠിച്ചു. അവിടെ ആരും എന്നെ തിരിച്ചറിഞ്ഞില്ല. അന്ന് സോഷ്യല്‍ മീഡിയയും അത്ര സജീവമായിരുന്നില്ല. ഒരു വർഷം കൊണ്ട് എന്റെ ഔട്ട്ലുക്ക് അടക്കം മാറി. കോണ്‍ഫിഡൻസ് വന്നു. പണ്ട് ടോപ്പില്‍ നില്‍ക്കുന്ന താരങ്ങളെ കാണുമ്പോള്‍ എനിക്ക് കോണ്‍ഫിഡൻസ് കുറയുമായിരുന്നു.
പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. നീയൊന്നും അല്ല എന്നെ കൊണ്ടുവന്നത് എന്നൊരു തോന്നല്‍ വരും. എപ്പോഴും നമ്മള്‍ ഫൈറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണല്ലോ. സിനിമയില്‍ നല്ല സൗഹൃദമുണ്ടോയെന്ന് ചോദിച്ചാല്‍ ജെനുവിനായുള്ള ഉത്തരം ഒരു സിനിമാക്കാരനില്‍ നിന്നും കിട്ടില്ല. അതൊരു ഫേക്ക് വേള്‍ഡാണെന്നാണ് തോന്നിയിട്ടുള്ളത്. എല്ലാവരും ചെയ്യുന്നത് പോലെ അമ്മയുടെ മീറ്റിങിന് ചെല്ലുമ്പോള്‍ ഞാനും ആളുകളെ കെട്ടിപിടിക്കും.
ഞാൻ ഒരുപാട് പേരെ കെട്ടിപിടിച്ചിട്ടുണ്ട്. ഈ വർഷത്തെ അമ്മയുടെ മീറ്റിങില്‍ എനിക്ക് കിട്ടിയത് അടുത്ത വർഷത്തെ മീറ്റിങിന് ചെല്ലുമ്പോള്‍ ഞാൻ തിരിച്ച് കൊടുക്കും. എവിടെയായിരുന്നെടാ ഇത്ര നാള്‍..? എന്ന ചോദ്യത്തില്‍ തന്നെയുണ്ട്. പക്ഷെ രസമാണ് ഫേക്കായി അഭിനയിക്കാൻ. കാരണം ഉള്ള് നമുക്ക് അറിയാമല്ലോ. ആരും ആരെയും ഇപ്പോള്‍ റെക്കമന്റ് ചെയ്യാറില്ല.
സംവിധായകർ ചിലപ്പോള്‍ റെക്കമന്റ് ചെയ്യും. ഇലക്ഷൻ സമയത്താണ് അവസാനം അമ്മയുടെ മീറ്റിങില്‍ പങ്കെടുത്തത്. അറിയാത്തവർ പോലും വന്ന് കെട്ടിപിടിച്ച് നോക്കിക്കോണേയെന്ന് പറയും. വേർതിരിവ് എല്ലാ മേഖലയിലുമുണ്ട്. പക്ഷെ അത് എന്നെ ബാധിക്കാറില്ല....’’ കൃഷ്ണ പറയുന്നു.
ബിബിൻ കൃഷ്ണ സംവിധാനം ചെയ്ത സാഹസം ആണ് അവസാനം തിയേറ്ററിലെത്തിയ കൃഷ്ണയുടെ സിനിമ. റംസാന്‍, അജു വര്‍ഗീസ്, സജിന്‍ ചെറുക്കയില്‍, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വര്‍ഷ രമേശ്, വിനീത് തട്ടില്‍, മേജര്‍ രവി, ഭഗത് മാനുവല്‍, കാര്‍ത്തിക്ക്, ജയശ്രീ, ആന്‍ സലിം, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ‘ഓണം മൂഡ്’ എന്ന ഗാനം, റിലീസിന് മുന്നേ തന്നെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു.