-->
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍. രത്‌നകിരീടം തങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണെന്ന് സീമാ ജി. നായര്‍ പരിഹസിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിന് പുറത്ത് കഴിയുന്ന ഗോവിന്ദചാമിയാണെന്നും ഇങ്ങനെയുളളവരെ സൃഷ്ടിക്കുന്നതില്‍ അനുശ്രീയേയും സീമയേയും പോലെയുളളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുന്നുവെന്നും ദിവ്യ ആരോപിച്ചിരുന്നു. അനുശ്രീയുടെയും സീമാ ജി. നായരുശടയും ചിത്രവും പി.പി. ദിവ്യ പങ്കുവച്ചിരുന്നു.
സീമാ ജി നായരുടെ വാക്കുകള്‍:
Goodafternoo. പി .പി ദിവ്യാ മാമിന്റെ പോസ്റ്റാണ് . എല്ലാം തികഞ്ഞ ഒരു 'മാം 'ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത് , ഈ അഭിപ്രായം ഞാന്‍ ശിരസ്സാവഹിക്കുന്നതായി രേഖ പെടുത്തുന്നു ..കേരളത്തില്‍ വേറെ ഒരു വിഷയവും ഇല്ലല്ലോ ,അതുകൊണ്ടു ദിവ്യാ മാമിനു പ്രതികരിക്കാം ...പിന്നെ രത്ന കിരീടം ഞങ്ങള്‍ക്ക് ചാര്‍ത്തി തരുന്നതിലും നല്ലത് ,സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ് ,ആ കിരീടം താങ്ങാനുള്ള ശേഷി എന്റെയൊന്നും തലക്കില്ല..അത് കുറച്ചു കട്ടിയുള്ള തലക്കേ പറ്റൂ ...
ലൈംഗികാരോപണത്തില്‍പ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്കായി വീണ്ടും ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും പുറത്തുവന്ന പശ്ചാത്തലായിരുന്നു പി.പി. ദിവ്യയുടെ പോസ്റ്റ്.
'ഇന്ന് സ്മരിക്കേണ്ട സ്ത്രീരത്നങ്ങൾ...
ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ ഇതുപോലെയുള്ള ചിലരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാവും.രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്.. ജീവിതം തന്നെ പ്രതിസന്ധിയിലായ പകച്ചുപോയ ഒരു പെൺകുട്ടിയോടാണ്... സഹോദരീ നിങ്ങൾ ധൈര്യമായി പരാതി നൽകണം.. കേരള ജനത കൂടെയുണ്ടാവും.. ഇല്ലെങ്കിൽ ഈ കേരളത്തിലെ കോൺഗ്രസ് ഓഫീസുകൾ രാഹുൽ മാങ്കൂട്ടത്തിനെ പോലുള്ള ലൈഗിക വൈകൃതമുള്ള മനോരോഗികളെ സൃഷ്ടിക്കും. നിയമസഭയിൽ അവർ ഞെളിഞ്ഞിരിക്കും... സീമാ, ജി നായരും, അനുശ്രീ മാരും സംരക്ഷണം ഒരുക്കും. ഇരയോടാണ്.... നിങ്ങൾ ധൈര്യമായി ഇറങ്ങു... അമ്മയെയും, പെങ്ങളെയും, ഭാര്യയെയും തിരിച്ചറിയാൻ സാധിക്കുന്ന (എല്ലാ രാഷ്ട്രീയ പാർട്ടിയിലും പെട്ട)മനുഷ്യർ നിനക്കൊപ്പം ഉണ്ടാകും.. ഈ സർക്കാരും' , എന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്.