-->
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അറസ്റ്റ് ചെയ്ത എ പത്മകുമാറിന് ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി റീയല്‍ എസ്‌റ്റേറ്റ് ഇടപാടുകളെന്നും സംശയം. പത്തനംതിട്ടയില്‍ അനേകം ഭൂമിയും വ്യാപാരസ്ഥാപനങ്ങളും സംബന്ധിച്ച ഇടപാട് നടത്തിയതായിട്ടാണ് വിവരം. അസ്വഭാവികമായ സാമ്പത്തിക നേട്ടം പത്മകുമാറിന് ലഭിച്ചെന്നും എസ്‌ഐടിയുടെ കണ്ടെത്തല്‍.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ.പി ശങ്കര്‍ദാസും എന്‍.വിജയകുമാറും നിരീക്ഷണത്തിലാണ്. തുടര്‍ അറസ്റ്റിലേക്ക് എസ്‌ഐടി ഉടന്‍ കടന്നേക്കും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ എ. പത്മകുമാറിന് പരിചയപ്പെടുത്തിയവരെ കേന്ദ്രീകരിച്ചും അന്വേഷണം. എ പത്മകുമാറിന്റെ വീട്ടില്‍ നിന്നും നിര്‍ണായക സാമ്പത്തിക രേഖകള്‍ പിടിച്ചെടുത്തു.
എല്ലാം എ.പത്മകുമാര്‍ മാത്രം തീരുമാനിച്ചത് എന്നായിരുന്നു കെ.പി ശങ്കര്‍ദാസും എന്‍.വിജയകുമാറും നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഇവരുടെ മൊഴി പൂര്‍ണമായും വിശ്വസത്തിലെടുത്തിട്ടില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച നടക്കുന്ന ചോദ്യം ചെയ്യല്‍ നിര്‍ണായകം.
ഇന്നലെ ഉച്ചയോടുകൂടിയാണ് പത്മകുമാറിന്റെ വീട്ടില്‍ റെയ്ഡ് ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് രേഖകള്‍ എസ്ഐടി പിടിച്ചെടുത്തത്. സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ഉള്‍പ്പെടെയാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.
ഇത് വരെയുള്ള അന്വേഷണത്തില്‍ സ്വര്‍ണ്ണക്കൊള്ളയുടെ മുഖ്യസൂത്രധാരന്‍ എ.പത്മകുമാര്‍ എന്ന വിലയിരുത്തലിലാണ് എസ്‌ഐടി അറസ്റ്റിലേക്ക് കടന്നത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പത്മകുമാര്‍ നടത്തിയ ഇടപെടലുകളെ കുറിച്ച് വ്യക്തമാക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണ്ണം വിട്ടു നല്‍കുന്നതില്‍ തീരുമാനമെടുക്കുന്ന ദേവസ്വം യോഗത്തിനു മുന്‍പ് , സ്വന്തം കൈപ്പടയില്‍ സ്വര്‍ണ്ണപ്പാളി ചെമ്പു പാളിയെന്ന് പത്മകുമാര്‍ എഴുതി ചേര്‍ത്തു. ദേവസ്വം യോഗത്തില്‍ സ്വര്‍ണ്ണപ്പാളി കൈമാറുന്നത് വിശദീകരിച്ചതും പത്മകുമാറാണ്.