-->
തേവര: കോന്തുരുത്തിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തമിഴ്‌നാട് സ്വദേശിയുടേതെന്ന് സൂചന. ഇക്കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. വീടിന്റെ കിടപ്പുമുറിയിലും അടുക്കളയിലും രക്തക്കറയും വലിച്ചിഴച്ചതിന് സമാനമായുള്ള പാടുകളുമുണ്ട്. ജനവാസ മേഖലയോട് ചേര്‍ന്നാണ് മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമ്മ ജോര്‍ജ് എന്നയാള്‍ കസ്റ്റഡിയില്‍ ആയി.
മൃതദേഹത്തിന് സമീപം മദ്യലഹരിയിൽ അബോധാവസ്ഥയിലിരിക്കുകയായിരുന്നു ജോർജ്. ഇയാള്‍ മദ്യലഹരിയിലാണ്. നല്‍കുന്നത് പരസ്പരവിരുദ്ധമായ മൊഴികളാണ്. സ്ഥലത്ത് സൗത്ത് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. ഇയാളുടെ വീടിനോടുചേര്‍ന്നാണ് മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ജോര്‍ജിന്റെ വീടിന് അകത്ത് രക്തകറ പൊലീസ് കണ്ടെത്തി. രാവിലെ പരിസരത്തെത്തിയ ഹരിത കര്‍മ്മ സേനാംഗങ്ങളാണ് മൃതദേഹം ആദ്യം കണ്ടത്.
പിന്നീട് പ്രദേശവാസികളെ വിവരമറിയിക്കുകയും തുടര്‍ന്ന് പൊലീസ് എത്തുകയുമായിരുന്നു. കൊലപാതകമെന്നാണ് സംശയം. പ്രദേശവാസികള്‍ക്ക് മരിച്ച സ്ത്രീയെ തിരിച്ചറിയാനായിട്ടില്ല. വര്‍ഷങ്ങളായി പ്രദേശത്ത് താമസിക്കുന്നയാളാണ് ജോര്‍ജ്. സ്ഥിരം മദ്യപാനിയാണ്. രാവിലെ ജോര്‍ജ് കടയില്‍ പോയി ചാക്ക് വാങ്ങിയിരുന്നുവെന്നാണ് വിവരം. എന്നാല്‍ താൻ എങ്ങനെ കടയിൽ എത്തിയെന്ന് അറിയില്ലെന്നും ജോർജ് പറഞ്ഞു.