-->
സോഷ്യല്‍ മീഡിയയും മിനി സ്ക്രീനിലെ റിയാലിറ്റി ഷോകളുമൊക്കെ വളരെ പെട്ടെന്നാണ് സാധാരണക്കാരെപോലും സെലിബ്രിറ്റികളാക്കി മാറ്റുന്നത്. അതില്‍ കൊച്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമുള്ളവര്‍ വരെ പെടാറുണ്ട്. അത്തരത്തില്‍ സാധാരണക്കാരായ ഒരുപാട് പേര്‍ തങ്ങളുടെ ചിരിപ്പിക്കാനുള്ള കഴിവ് ജനങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു കൊടുക്കാന്‍ ഇടം നല്‍കുന്ന പരിപാടിയാണ് പ്രമുഖ ചാനലിലെ ‘ഒരു ചിരി ഇരുചിരി ബമ്പര്‍ ചിരി’ എന്ന കോമഡി റിയാലിറ്റി ഷോ. തികച്ചും സാധാരണക്കാരാണ് ഇതില്‍ പങ്കെടുക്കുന്നത്.
ഈ പ്രോഗ്രാമിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ കുട്ടിതാരങ്ങളാണ് എവിനും കെവിനും. ഇരട്ട സഹോദരങ്ങളായ ഇവരുടെ സ്‌കിറ്റുകളെല്ലാം സൂപ്പര്‍ഹിറ്റാണ്. ഇരുവരുടെയും കോമഡി പറയുന്നതിലെ ടൈമിംഗും അഭിനയവുമെല്ലാം വലിയ രീതിയില്‍ ഈ ഇരട്ടകള്‍ക്ക് പോപ്പുലാരിറ്റി നേടി കൊടുത്തു.
ഇപ്പോഴിതാ മലയാളത്തില്‍ സീരിയസ് വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകപ്രീതി നേടിയെടുത്ത അഭിനേതാവായ ജിനു ജോസഫിന്റെ കഥാപാത്രങ്ങളെ കുറിച്ചുള്ള എവിന്റെയും കെവിന്റെയും രസകരമായ നിരീക്ഷണമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു എവിൻ- കെവിൻമാരുടെ തകര്‍പ്പന്‍ കോമഡി. ഓരോരുത്തരെയും പരിചയപ്പെടുത്തി വരുന്നതിനിടെയാണ് ജിനു ജോസഫിന്റെയടുത്ത് ഇവര്‍ എത്തിയത്. കണ്ടമാത്രയില്‍ തന്നെ, ‘‘ദാണ്ടേ എല്ലാ സിനിമയിലും വള്ളി ഉണ്ടാക്കുന്നയാള്‍. ഇങ്ങേര് വള്ളിയുണ്ടാക്കാത്ത ഒരു സിനിമയില്ല. ഇങ്ങേര് ഭീഷ്മപർവ്വത്തിലെ അച്ചനായി വന്നപ്പോള്‍ ഞാനൊന്നു മനസ്സില്‍ പ്രാർത്ഥിച്ചു. ഇതെങ്കിലും ഒരു പോസിറ്റീവ് ക്യാരക്ടർ ആയിരിക്കണെ എന്ന്. നോക്കിയപ്പോഴോ, ദാണ്ടേ ളോഹയ്ക്ക് അകത്ത് സാത്താൻ...’’ എന്നാണ് കെവിന്‍ പറഞ്ഞത്. ജിനുവടക്കമുള്ള മുഴുവന്‍ താരങ്ങളും പൊട്ടിച്ചിരിയോടെയാണ് കെവിന്റെ ഈ ട്രോള്‍ ഏറ്റെടുത്തത്.
ജിനുവിനെ ട്രോളിയ ശേഷം, താരത്തിന്റെ അരികിലേക്ക് ഓടിച്ചെന്ന്, ‘ഞങ്ങള്‍ ചേട്ടന്റെ വലിയ ഫാനാട്ടോ...’ എന്ന് പറയുന്നതും വീഡിയോയില്‍ കാണാം. അതും താരങ്ങള്‍ കൈയടിയോടെയാണ് ഏറ്റെടുക്കുന്നത്.
സിനിമകളും റിയാലിറ്റി ഷോകളുമായി തിരക്കിലാണ് കെവിനും എവിനും. കോട്ടയം ജില്ലയിലെ പാര്‍ക്ക് ലെയ്ന്‍ പുതുപ്പറമ്പില്‍ ജി വില്ലയില്‍ ജി.ജോര്‍ജ് - നീന ദമ്പതികളുടെ മക്കളാണ് കെവിനും എവിനും. മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്ത കട്ടുറുമ്പ് എന്ന പരിപാടിയിലൂടെയാണ് ഇരുവരും മിനിസ്‌ക്രീനില്‍ മുഖം കാണിച്ചത്.