-->
മോഹൻലാൽ ആരാധകർ ഒന്നടങ്കം ആഘോഷമാക്കിയ ഒന്നായിരുന്നു രാവണപ്രഭു റീ റിലീസ്. രാവണപ്രഭു വീണ്ടും തിയറ്ററുകളിൽ എത്തിയപ്പോൾ ചിത്രത്തിലെ കഥാപാത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. അതിൽ ഒരു വേഷമായിരുന്നു രാജശ്രീ അവതരിപ്പിച്ച സുഹറ എന്ന കഥാപാത്രം. സിനിമയിൽ വളരെ പ്രധാനപ്പെട്ട വേഷമായിരുന്നു രാജശ്രീ അവതരിപ്പിച്ചത്.
സിനിമ റീ റിലീസ് ചെയ്ത ശേഷം ആരാധകർ കണ്ടെത്തിയ ചില രസകമായ കണ്ടെത്തലുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സുഹറ കാരണമാണ് രാവണപ്രഭുവിലെ എല്ലാ പ്രശ്നങ്ങളും തുടങ്ങുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. സിനിമയിൽ യഥാർഥ വില്ലൻ ശേഖരനല്ല സുഹറ ആയിരുന്നുവെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ വന്നിരുന്നു.
ഇപ്പോഴിതാ ഇത്തരം ട്രോളുകളോട് പ്രതികരിക്കുകയാണ് രാജശ്രീ. വിലായത്ത് ബുദ്ധ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു രാജശ്രീയുടെ പ്രതികരണം. ആളുകൾ ഇപ്പോഴും സിനിമയിലെ കഥാപാത്രത്തെ ഓർക്കുന്നതിൽ സന്തോഷമുണ്ടെന്ന് നടി പറഞ്ഞു.
മേഘസന്ദേശം കഴിഞ്ഞിട്ട് എനിക്ക് വന്നത് രണ്ട് പ്രേത സിനിമകൾ ആയിരുന്നു. ഇനി ഹൊറർ സിനിമകൾ ചെയ്യില്ലെന്ന് പറഞ്ഞത് ഞാൻ തന്നെയാണ്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നത് കൊണ്ടാണ് വേണ്ടെന്ന് വെച്ചത്. അപ്പോഴാണ് രാവണപ്രഭു വരുന്നത്. മോഹൻലാൽ നായകനാകുന്ന സിനിമ എന്ന് കേട്ടപ്പോൾ തന്നെ ആവേശത്തിലായിരുന്നു. ഇപ്പോൾ രാവണപ്രഭുവിൽ വില്ലൻ ഞാൻ ആയിരുന്നുവെന്ന് ആളുകൾ പറയുമ്പോൾ സന്തോഷമാണ്.
ഞാൻ ആണ് രേവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത്. അവിടുന്നാണ് അടിയുടെ തുടക്കം എന്നൊക്കെയുള്ള ട്രോളുകൾ കണ്ടിരുന്നു. അപ്പോൾ ആ വേഷം ചെയ്യുമ്പോൾ ഞാനും അറിഞ്ഞില്ല, ഇപ്പോൾ അറിയുമ്പോൾ ഓക്കെയാണ്, സന്തോഷമാണ്. ഞാൻ രാവണപ്രഭു റീ റീലിസ് ചെയ്തപ്പോൾ കണ്ടിട്ടില്ല. പക്ഷേ സോഷ്യൽ മീഡിയയിലെ ആഘോഷം ശ്രദ്ധിച്ചിരുന്നു. രാജശ്രീ പറഞ്ഞു.
2001 ൽ രഞ്ജിത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത രാവണപ്രഭുവിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4K അറ്റ്മോസിൽ വീണ്ടും എത്തിച്ചത് മാറ്റിനി നൗ എന്ന കമ്പനിയാണ്.