-->
മഞ്ജു വാര്യര്‍, ശ്യാമപ്രസാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ ഹ്രസ്വചിത്രമാണ് ' ആരോ'. നടന്‍ മമ്മൂട്ടിയുടെ മമ്മൂട്ടി കമ്പിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഹ്രസ്വചിത്രമെത്തിയത്. സോഷ്യല്‍ മീഡിയയില്‍ വന്‍ തോതിലുളള വിമര്‍ശനങ്ങളാണ് ചിത്രത്തിന് നേരിടേണ്ടി വരുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ശ്യാമപ്രസാദ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"ഓരോ കലാസൃഷ്ടിയും ഓരോരുത്തരിലും ഓരോ വികാരമാണല്ലോ ഉണ്ടാക്കുക. അതിൽ ആരും ആരോടും തർക്കിച്ചിട്ടൊന്നും കാര്യമില്ല.
പക്ഷേ ഒരു കലാസൃഷ്ടി ബൗദ്ധികമായി മനസിലാക്കുക എന്നതിനേക്കാൾ അത് നമ്മളോട് ആവശ്യപ്പെടുന്നത് ആസ്വദിക്കാനും അനുഭവിക്കാനുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. പല ദൃശ്യശ്രാവ്യ പ്രേരണകളിലൂടെ അത് അനുഭവിക്കാനാണ് ഒരു ചിത്രം നമ്മെ പ്രേരിപ്പിക്കുന്നത്. അല്ലാതെ ഇതൊരു ശാസ്ത്ര ലേഖനമൊന്നുമല്ലല്ലോ വ്യാഖ്യാനിച്ച് മനസിലാക്കാൻ". - ശ്യാമപ്രസാദ് പറഞ്ഞു.
"നിരന്തരം മദ്യപിക്കുകയും ഇതുപോലെ ഏകാന്ത ജീവിതം നയിക്കുകയും ചെയ്യുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. ജീവിതത്തിൽ ഏകാന്തതയെ നേരിടാൻ അവർക്ക് വേറെ വഴികൾ കണ്ടെത്താനാകുന്നില്ല. അങ്ങനെ ജീവിക്കുന്നത് ശരിയാണോ തെറ്റാണോ എന്നത് വേറെ കാര്യം.
പക്ഷേ അങ്ങനെയുള്ളവരും നമുക്കിടയിലുണ്ട്. അവരുടെ ജീവിതത്തിനും നിസാഹയതയുടെ ഒരു തലമുണ്ട്. അവരുടെ കഥകളും പ്രസക്തമാണ്. അവരോടും നമ്മൾ അനുഭാവമുള്ളവരായിരിക്കണം എന്നുള്ളതാണ് ഈ കഥയുടെ സദാചാര വശത്തെക്കുറിച്ച് വേവലാതിപ്പെടുന്നവരോട് എനിക്ക് പറയാനുള്ളത്".- ശ്യാമപ്രസാദ് കൂട്ടിച്ചേർത്തു.