-->
ഭോപ്പാല്‍: സാമൂഹ്യ പരിഷ്‌കര്‍ത്താവ് രാജാ റാം മോഹന്‍ റോയിയെ ബ്രിട്ടീഷ് ഏജന്റെന്ന് വിളിച്ച് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിങ് പര്‍മാര്‍. ഇന്ത്യന്‍ സമൂഹത്തെ ജാതിയുടെ പേരില്‍ ഭിന്നപ്പിക്കാന്‍ പ്രവര്‍ത്തിച്ചുവെന്നായിരുന്നു അഗര്‍ മാല്‍വയിലെ ബിര്‍സ മുണ്ട ജയന്തി പരിപാടിയില്‍ സംസാരിക്കവെയാണ് ഇന്ദര്‍ സിങ് പര്‍മാര്‍ ഈ കാര്യം വ്യക്തമാക്കിയത്.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ തുടര്‍ന്നു കൂട്ടമായി മതപരിവര്‍ത്തനങ്ങള്‍ അക്കാലത്തു ബംഗാളില്‍ നടന്നിരുന്നെന്നും രാജാ റാം മോഹന്‍ റോയിടക്കം നിരവധി ഇന്ത്യന്‍ പരിഷ്‌കര്‍ത്താക്കളെ ബ്രിട്ടീഷുകാര്‍ അടിമകളാക്കിയിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. ഈ തുടര്‍ച്ചയെ തകര്‍ത്തു ആദിവാസി സ്വത്വത്തെയും സമൂഹത്തെയും സംരക്ഷിച്ചത് ബിര്‍സ മുണ്ടേയാണെന്നും പര്‍മാര്‍ പറഞ്ഞു.
അതേസമയം ഇതാദ്യമായല്ല ഇന്ദര്‍ സിങ് പര്‍മാര്‍ വിവാദ പരാമര്‍ശം നടത്തുന്നത്. ഇന്ത്യ കണ്ടെത്തിയത് വാസ്‌കോഡ ഗാമയല്ലെന്നും വ്യാപാരിയായ ചന്ദന്‍ എന്നയാളാണെന്നും നമ്മള്‍ പഠിച്ചത് തെറ്റായ ചരിത്രമാണെന്നും മുമ്പ് ഇന്ദര്‍ സിങ് പറഞ്ഞിരുന്നു. ആര്‍എസ്എസുമായി ബന്ധമുള്ളവര്‍ എഴുതിയതടക്കം 88 പുസ്തകങ്ങള്‍ ഗവണ്‍മെൻ്റ് സ്വകാര്യ കോളെജ് ലൈബ്രറികളില്‍ ഉള്‍പ്പെടുത്തണമെന്നും മുന്‍പ് ഇന്ദര്‍ സിങ് പര്‍മാറിൻ്റെ വകുപ്പ് നിര്‍ദേശം നല്‍കിയതും വിവാദമായിരുന്നു.