-->
അഞ്ചുവർഷത്തിലേറെ പൊതുവിദ്യാലയങ്ങളിൽ സർവീസുള്ള അധ്യാപകരെല്ലാം യോഗ്യതാ പരീക്ഷയായ കെ ടെറ്റ് പാസായിരിക്കണമെന്ന സുപ്രീം കോടതി വിധിയിൽ അധ്യാപകർ കടുത്ത ആശങ്കയില്‍. നേരിട്ട് നിവേദനം മന്ത്രിക്ക് സമർപ്പിച്ചിട്ടുപോലും കോടതി വിധിയുമായി ബന്ധപ്പെട്ട് സെറ്റ് പാസായി ഏറെക്കാലമായി ജോലി ചെയ്യുന്ന അധ്യാപകരുടെ ആശങ്കകൾ അകറ്റാൻ സർക്കാർ വ്യക്തത വരുത്തിന്നില്ലെന്നതാണ് ഇവരുടെ പരാതി.
കെ-ടെറ്റിനേക്കാൾ ഉയർന്ന യോഗ്യതാ പരീക്ഷയാണ് ഫലത്തിൽ സെറ്റ് പരീക്ഷയെന്ന് എടരിക്കോട് പികെഎം എച്ച്എസ്എസ് ഹൈസ്‌കൂൾ അധ്യാപികയായ എ.ഷഫ്‌ന ചൂണ്ടിക്കാട്ടുന്നു. 'താനടക്കം സെറ്റ് പാസായി അധ്യാപകരായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് പേർ സംസ്ഥാനത്തെമ്പാടുമുണ്ട്. ഇനി സ്ഥാനക്കയറ്റം ലഭിക്കാനും ജോലി ഉറപ്പിക്കാനും വർഷങ്ങളോളം ജോലി ചെയ്ത് അനുഭവ സമ്പത്തുള്ളവർ വീണ്ടും പരീക്ഷയെഴുതി മികവ് തെളിയിക്കണമെന്ന് പറയുന്നത് വലിയ പ്രയാസമുണ്ടാക്കും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഒരു വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്,' - അവർ പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്തംബർ മാസം ഒന്നാം തീയതിയാണ് സുപ്രീം കോടതി സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്. ടെറ്റ് നിർബന്ധമായ തസ്തികകളിലേക്ക് ഉയർന്ന ബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ ടെറ്റ് പാസാകണമെന്നാണ് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയത്.