-->
പട്‌ന: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പോളിങ്ങ് പുരോഗമിക്കുന്നതിനിടെ ബിഹാറില്‍ ഉപമുഖ്യമന്ത്രിയെ റോഡില്‍ തടഞ്ഞ് പ്രതിഷേധം. ബിഹാര്‍ ഉപ മുഖ്യമന്ത്രി വിജയ് സിന്‍ഹ ജനവിധി തേടുന്ന ലഖിസാരായ് മണ്ഡലത്തില്‍ വച്ചായിരുന്നു അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. വാഹന വ്യൂഹം തടഞ്ഞായിരുന്നു ആള്‍ക്കൂട്ട പ്രതിഷേധം. സിന്‍ഹയ്‌ക്കെതിരെ മൂര്‍ദാബാദ് മുദ്രാവാക്യം ഉയര്‍ത്തിയ പ്രതിഷേധക്കാര്‍ ചെരിപ്പും ചാണകവും, കല്ലും വലിച്ചെറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വോട്ടെടുപ്പിനിടെ ഖോരിയാരി പ്രദേശത്തെ പോളിങ് ബൂത്ത് സന്ദര്‍ശിക്കാന്‍ എത്തുന്നതിനിടെയാണ് അക്രമം അറങ്ങേറിയത്. കൂടിനിന്ന ആള്‍ക്കുട്ടത്തില്‍ നിന്ന് മന്ത്രിക്ക് നേരെ ചെരിപ്പുകളും കല്ലുകളും വലിച്ചെറിയുകയായിരുന്നു. ഉപമുഖ്യമന്ത്രിയെ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നത് തടയുക ലക്ഷ്യമിട്ടായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ഇടപെടലെന്ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.